തീരപ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി

post

രോഗവ്യാപനം കൂടുതലുള്ള മേഖലകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം: ജില്ലയുടെ തീരപ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്. രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ജില്ലയുടെ തീരപ്രദേശം പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നെങ്കിലും രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ രോഗികളുള്ള മേഖലകളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി നിലനിര്‍ത്തുമെന്നും കളക്ടര്‍ അറിയിച്ചു.

അഞ്ചുതെങ്ങ് പഞ്ചായത്തിലെ നാലാം വാര്‍ഡ്, മുടിപ്പുര, പുത്തന്‍നട, വലിയപള്ളി വാര്‍ഡുകളും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ വെട്ടുതോപ്പ് ഡിവിഷനില്‍ കൊച്ചുതോപ്പ് ഭാഗം, ബീമാപ്പള്ളി വാര്‍ഡില്‍ സെന്റ് സേവ്യേഴ്‌സ് ലൈന്‍, വേളാങ്കണ്ണി ജങ്ഷന്‍, മാണിക്യവിളാകം ഡിവിഷനില്‍ ആസാദ് നഗര്‍, ബാലന്‍ നഗര്‍, പുത്തന്‍പള്ളി ഡിവിഷനില്‍ എസ്.എം. ലോക്ക്, മൂന്നാട്ടുമുക്ക് ഭാഗങ്ങള്‍, വെള്ളാര്‍ ഡിവിഷനില്‍ പുത്തന്‍തുറ, കോട്ടുകാല്‍ പഞ്ചായത്തില്‍ മന്നോട്ടുകോണം, മണ്ണക്കല്ല് വാര്‍ഡുകള്‍, കുളത്തൂര്‍ പഞ്ചായത്തില്‍ വെങ്ങടമ്പ് വാര്‍ഡ് എന്നീ പ്രദേശങ്ങളാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി നിലനിര്‍ത്തുന്നത്. ഈ പ്രദേശങ്ങളിലും ഇവയോടു ചേര്‍ന്നുള്ള മേഖലകളിലും നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതിനുപുറമേ ജില്ലയുടെ മറ്റു ചില പ്രദേശങ്ങളെയും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുളിമാത്ത് പഞ്ചായത്ത് 14-ാം വാര്‍ഡ്, കിളിമാനൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ്, പെരുങ്കടവിള പഞ്ചായത്ത് 13-ാം വാര്‍ഡ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ വലിയശാല ഡിവിഷന്‍, പൊന്നുമംഗലം ഡിവിഷനില്‍ ലത നഗര്‍, സെറ്റില്‍മെന്റ് കോളനി, കാരക്കാമണ്ഡപം നടുവം പ്രദേശങ്ങള്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. പള്ളിച്ചല്‍ പഞ്ചായത്തിലെ 22-ാം വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായും കളക്ടര്‍ അറിയിച്ചു.