ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതില്‍ കേരളം മികച്ച മാതൃക - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം : കോവിഡ് പ്രതിസന്ധിയിലും  പൊതുവിദ്യാഭ്യാസ മേഖലയില്‍ ഹൈടെക് നിലവാരത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മേലില  ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍   ഓണ്‍ലൈന്‍ പഠനത്തിനായി അങ്കണവാടികള്‍ക്ക് ടി വി വിതരണം ചെയ്യുന്ന പദ്ധതിയുടെയും സുഭിക്ഷ കേരളം വനിതാ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംസ്ഥാനം  ഭക്ഷ്യോല്‍പ്പാദന മേഖലയില്‍ പുതിയൊരു കാല്‍വയ്പ്പാണ് നടത്തിയിരിക്കുന്നത്. പദ്ധതി നടത്തിപ്പില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെ എസ് എഫ് ഇയുടെ സഹകരണത്തോടെ പഞ്ചായത്ത് പരിധിയിലെ 16 അങ്കണവാടികള്‍ക്കാണ് ടെലിവിഷന്‍ വിതരണം ചെയ്തത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1490 കുടുംബങ്ങള്‍ക്ക് അഞ്ച് മുട്ടക്കോഴികളെ വീതം നല്‍കി.

മേലില ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ 'വികസന വീഥിയില്‍' ഡോക്യുമെന്ററിയുടെ സ്വിച്ച്ഓണ്‍ കര്‍മവും 'സ്മരണിക' മാസികയുടെ  പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

ലൈഫ് മിഷന്‍  പദ്ധതിയുടെ ഭാഗമായി  ഭൂരഹിത,  ഭവനരഹിതരായ 54 കുടുംബങ്ങള്‍ക്ക്  വെട്ടിക്കവല ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രകുമാരി ആധാരം വിതരണം ചെയ്തു. അടുക്കള മാലിന്യ സംസ്‌കരണത്തിനുള്ള  ബയോബിന്നിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സരോജിനി ബാബു നിര്‍വഹിച്ചു.

ചെങ്ങമനാട് തരകന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അനില്‍കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശോഭന കുമാരി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ജോണ്‍സന്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ രേണുക, പഞ്ചായത്ത് അംഗങ്ങളായ വി ജെ വിജയകുമാര്‍, താര, രാധ സന്തോഷ്, സുനില്‍കുമാര്‍, മായ സന്തോഷ്,  മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി എ കബീര്‍ ദാസ്  തുടങ്ങിയവര്‍ പങ്കെടുത്തു.