കൊയിലാണ്ടി -മുത്താമ്പി അഞ്ചാംപീടിക റോഡ് നാടിന് സമര്‍പ്പിച്ചു

post

കോഴിക്കോട്: കൊയിലാണ്ടി -മുത്താമ്പി അഞ്ചാംപീടിക റോഡ്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു.  വീഡിയോ കോണ്‍ഫറന്‍സ് മുഖേന അദ്ദേഹം റോഡിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള 30  ദിവസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് മുഖേന 250ലേറെ നിര്‍മ്മാണ പദ്ധതികളാണ് നാടിന് സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  3,500 കോടി രൂപ ചെലവിലാണ് നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും ആരംഭിക്കുന്നതും. 'പുതിയ കാലത്തെ പുതിയ നിര്‍മ്മാണം' എന്ന പൊതുമരാമത്തു വകുപ്പിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 14 കോടി രൂപ ചെലവിലാണ് കൊയിലാണ്ടി -മുത്താമ്പി അഞ്ചാംപീടിക റോഡ്  കി. മീ 0/000 മുതല്‍ 14/150 വരെ നവീകരിച്ചത്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ  മാനദണ്ഡങ്ങള്‍ പ്രകാരമാണ് 14.15 കി.മീ റോഡിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. ആവശ്യമായ ഇടങ്ങളില്‍ കോണ്‍ക്രീറ്റ്, കരിങ്കല്‍ സംരക്ഷണ ഭിത്തികള്‍, കോണ്‍ക്രീറ്റ് ഡ്രെയിനേജ്, കലുങ്കുകള്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ ക്രമീകരണങ്ങളായ റോഡ് മാര്‍ക്കിംഗ്, സ്റ്റഡ്, സൈന്‍ ബോര്‍ഡുകള്‍, ഹാന്‍ഡ് റെയില്‍ എന്നിവയും നല്‍കിയിട്ടുണ്ട്.

അരിക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന നടന്ന ചടങ്ങില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.ദാസന്‍ എംഎല്‍എ മുഖ്യാതിഥിയായി. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധ, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍, മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന, ദേശീയപാത ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ മുഹമ്മദ്, ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍.സിന്ധു, ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.