പുതുജീവിതം നെയ്ത് പള്ളിപ്പുറത്തെ ഈ അമ്മമാര്‍

post

ആലപ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് ജീവനോപാധിയൊരുക്കി പള്ളിപ്പുറം പഞ്ചായത്ത്. പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തുണിസഞ്ചി നിര്‍മാണ യൂണിറ്റില്‍ നിരവധി അമ്മമാരാണ് തങ്ങളുടെ ജീവിതം തുന്നിചേര്‍ക്കുന്നത്. ഒരുമാസം മുമ്പാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍  ഇരുപത്  പേര്‍  അടങ്ങുന്ന സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയത്. ഹരിതചട്ടം പാലിക്കുന്ന പഞ്ചായത്തിലെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ആവശ്യമായ തുണിസഞ്ചി ഇവിടെ നിന്ന് ഉത്പ്പാദിപ്പിക്കുകയാണ് ഈ സംരഭത്തിന്റെ ലക്ഷ്യം. 

ഭിന്നശേഷിയുമായി  പിറന്നുവീണ കുഞ്ഞുങ്ങള്‍ക്കായി തങ്ങളുടെ ജോലിയും യാത്രയുമെല്ലാം ഉപേക്ഷിക്കേണ്ടി വന്ന ഈ അമ്മമാര്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ്. കുട്ടികളെ പരിചരിച്ചതിന് ശേഷമുള്ള സമയങ്ങളില്‍ തങ്ങളുടെ തൊഴിലിടത്തിലെത്തുന്ന  അമ്മമാര്‍ ഇപ്പോള്‍ ഒരു ദിവസം മുപ്പത് തുണി സഞ്ചികള്‍ വരെ  നിര്‍മിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പരിപാടികള്‍ക്കും കുടുംബശ്രീയുടെ ആവശ്യങ്ങള്‍ക്കുമുള്ള തുണി സഞ്ചികളാണ് ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ നിലവില്‍ വന്ന പ്ലാസ്റ്റിക് നിരോധനം തുണിസഞ്ചികളുടെ ആവശ്യം വര്‍ധിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ഈ അമ്മമാര്‍. അങ്ങനെയായാല്‍ പഞ്ചായത്തിന് പുറത്തുനിന്നും ആവശ്യക്കാര്‍ എത്തി തുടങ്ങുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.