തോട്ടത്തറ ഫാമിനെ പൗള്‍ട്രി പരിശീലന പഠനകേന്ദ്രമാക്കും: മന്ത്രി കെ രാജു

post

കൊല്ലം: ആയൂര്‍-തോട്ടത്തറയിലെ പൗള്‍ട്രി ഫാം പരിശീലന പഠന കേന്ദ്രമാക്കുമെന്ന് മന്ത്രി കെ. രാജു. കുര്യോട്ടുമലയില്‍ പത്തേക്കര്‍ പ്രദേശത്ത് കെപ്‌കോയുടെ പുതിയ ഹാച്ചറി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. മുട്ടയ്ക്കും മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ക്കുമായി ഇനി മറുനാട്ടില്‍ അലയേണ്ട സ്ഥിതി ഇല്ലാതാവുമെന്നും തോട്ടത്തറ ഹാച്ചറി കോംപ്ലക്‌സ് ഉന്നത പഠനകേന്ദ്രമാക്കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു. ആയൂര്‍ തോട്ടത്തറയില്‍ മൃഗസംരക്ഷണ വകപ്പും കൊല്ലം ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നവീകരിച്ച ഹാച്ചറി കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രതിദിനം 10.4 ലക്ഷം കോഴിമുട്ടകളാണ് ജില്ലയ്ക്ക് വേണ്ടത്. പദ്ധതി ആവശ്യങ്ങള്‍ക്കായി നാലുലക്ഷം കോഴിക്കുഞ്ഞുങ്ങളും വേണം അതിനായി നിലവില്‍ തമിഴ്‌നാടിനെ കൂടി ആശ്രയിക്കേണ്ടി വരുന്നു. 6.25 കോടി രൂപ ചെലവില്‍ നവീകരിച്ച ഹാച്ചറി കോംപ്ലക്‌സില്‍ ആഴ്ചതോറും 32,000 കോഴിക്കുഞ്ഞുങ്ങളെ വിരിച്ചിറക്കാന്‍ സൗകര്യമുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതോടെ കൊത്തു മുട്ടകള്‍(വിരിയിക്കാനുള്ള) കൂടി ഹാച്ചറിയില്‍ ഉല്പാദിപ്പിക്കാനാകും. ഇതിനായി ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മേല്‍ത്തരം മുട്ടക്കോഴികളുടെ മാതൃശേഖരം മണ്ണുത്തി വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്നും ഉടനെ എത്തും. പതിനായിരം കോഴികളെ പാര്‍പ്പിക്കുവാനുള്ള അത്യന്താധുനിക സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഇതോടെ നാമക്കല്‍, ദിണ്ടിഗല്‍, കോയമ്പത്തൂര്‍, പല്ലടം എന്നിവ കേന്ദ്രമായ സ്വകാര്യ ഹാച്ചറികളെ ആശ്രയിക്കാതെ തന്നെ കോഴിക്കുഞ്ഞുങ്ങളുടെ കാര്യത്തില്‍ കൊല്ലം ജില്ലയെ സ്വയംപര്യാപ്തമാക്കാനാകും. ഫാമിന്റെ പ്രവര്‍ത്തനം വിപുലമാവുന്ന മുറയ്ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. 

ഹാച്ചറി ഉദ്ഘാടനം നടക്കുന്നത് അറിഞ്ഞ് നിരവധി പേര്‍ വിളിച്ച് മുട്ടക്കോഴി കുഞ്ഞുങ്ങളെ എന്ന് ലഭിക്കുമെന്ന് അന്വേഷിക്കുന്നതായി അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. അടുത്തു നിന്ന് ലഭിക്കുന്ന ആഹാരം ആരോഗ്യത്തിന് ഉത്തമം എന്ന് കോവിഡ് കാലത്ത് നാം മനസിലാക്കിയത് മാതൃകയാക്കിയാണ് തോട്ടത്തറ ഹാച്ചറി പ്രവര്‍ത്തനമെന്ന് ഫാമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. പറഞ്ഞു. സ്റ്റോര്‍, പതിനൊന്നോളം ഷെഡുകള്‍, ഓട്ടോമാറ്റിക് ഡ്രിങ്കറുകള്‍, ഫീഡറുകള്‍, ഹാച്ചറുകള്‍, സെറ്ററുകള്‍ ബ്രൂഡറുകള്‍, ഡീപ് ഫ്രീസറുകള്‍ എന്നിങ്ങനെ ആധുനിക സാങ്കേതികതകളോട് കൂടി 4087 ചതുരശ്ര മീറ്ററില്‍ ഹാച്ചറിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചത് സംസ്ഥാന ഹൗസിംഗ് ബോര്‍ഡാണ്.

വൈസ് പ്രസിഡന്റ് അഡ്വ. എസ് വേണുഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. സി മധു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി സുഷമകമാരി, അംഗങ്ങളായ ടി. ഗിരിജാകുമാരി, വി ജയകമാര്‍, ശ്രീലേഖ വേണുഗോപാല്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അരുണാദേവി, സെക്രട്ടറി കെ പ്രസാദ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ഡി ഷൈന്‍കുമാര്‍, ഡോ. എസ് എസ് ആര്യ എന്നിവര്‍ സംബന്ധിച്ചു.