ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും-മന്ത്രി ജി സുധാകരന്‍

post

അമ്പലപ്പുഴ മണ്ഡലത്തിലെ 8 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

ആലപ്പുഴ: 625 കോടി രൂപ പുനര്‍നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നു പൊതുമരാമത്ത് -രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 80 പാലങ്ങളും 5 കിലോമീറ്റര്‍ ഫ്‌ളൈഓവറും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ മണ്ഡലത്തില്‍ പണി പൂര്‍ത്തീകരിച്ച എട്ടു റോഡുകളുടെ ഉദ്ഘാടനം വിവിധസ്ഥലങ്ങളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 2000 കോടി രൂപയുടെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അമ്പലപ്പുഴ മണ്ഡലത്തില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. അതില്‍ മിക്കതും പൂര്‍ത്തിയായിക്കഴിഞ്ഞു. ചിലത് പൂര്‍ത്തിയായി വരുന്നു. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആധുനിക നിലവാരത്തിലാണ് എല്ലാ റോഡുകളും നിര്‍മ്മിച്ചിട്ടുള്ളത്. അമ്പലപ്പുഴ മണ്ഡലത്തില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി 70 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന വിവിധ റോഡുകളുടേയും 30 കോടി സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച റോഡുകളുടെയും നബാര്‍ഡില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെയും ഉള്‍പ്പെടെ 35 റോഡുകളുടെ ഉദ്ഘാടനം മൂന്നുദിവസങ്ങളിലായി നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ആദ്യ ദിവസം നിര്‍മാണം പൂര്‍ത്തിയാക്കയ എട്ടു റോഡുകളുടെ ഉദ്ഘാടനം അദ്ദേഹം മന്ത്രി നിര്‍വഹിച്ചു.

2017- 18 ബജറ്റ് നിര്‍ദ്ദേശ പ്രകാരം അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ അഞ്ചു പഞ്ചായത്തുകളില്‍ കൂടി കടന്നു പോകുന്ന 51 ഗ്രാമീണ റോഡുകള്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനര്‍ നിര്‍മിക്കുന്നതിന് ആലപ്പുഴ-അമ്പലപ്പുഴ റോഡ് നെറ്റ്വര്‍ക്ക് എന്ന പേരില്‍ 70 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഭരണാനുമതി നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള മിക്ക പ്രവര്‍ത്തികളും ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. റോഡുകളുടെ ഉദ്ഘാടനചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ്, പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ്ണ പ്രതാപന്‍, വൈസ് പ്രസിഡന്റ് വി കെ വിശ്വനാഥന്‍, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി വിനു, വാര്‍ഡ് കൗണ്‍സിലര്‍ സലില കുമാരി ടീച്ചര്‍, ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഉന്നത നിലവാരത്തില്‍ ബിഎംബിസി റോഡുകളാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്ത റോഡുകളുടെ ചുവടെ.


കളര്‍കോട് ക്ഷേത്രം പോളേപ്പറമ്പ് റോഡ് : ക്ഷേത്രത്തിന്റെ തെക്കുവശം പഴയനടക്കാവ് റോഡില്‍ നിന്ന് ആരംഭിച്ച് പോളേപ്പറമ്പില്‍ അവസാനിക്കുന്ന റോഡ് 2037 മീറ്റര്‍ നീളത്തിലും 4.5 മീറ്റര്‍ വീതിയിലും ആണ് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തിക്കായി 2.06 കോടി രൂപ ചെലവഴിച്ചു.

തൂക്കുകുളം തയ്യില്‍പാടം റോഡ് : തൂക്കുകുളം ജംഗ്ഷനില്‍ നിന്നും തുടങ്ങി പഴയനടക്കാവ് റോഡിലൂടെ കടന്ന് തയ്യില്‍ പാടത്ത് അവസാനിക്കുന്ന റോഡ് 1800 മീറ്റര്‍ നീളത്തിലും 4 മീറ്റര്‍ വീതിയിലും ആണ് ബിഎംബിസി നിലവാരത്തില്‍ നിര്‍മ്മിച്ചത്. 2.66 കോടി രൂപ ഇതിനായി ചെലവഴിച്ചു. തെര്‍മോപ്ലാസ്റ്റിക് പെയിന്റിങ് , പെഡസ്ട്രിയല്‍ ക്രോസിംഗ് ,സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

കപ്പക്കട-സൗത്ത് കോസ്റ്റല്‍ റോഡ് : 750 മീറ്റര്‍ നീളത്തില്‍ 5 മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 76 ലക്ഷം രൂപ ചെലവഴിച്ചു.

കപ്പക്കട-പത്തില്‍ പാലം റോഡ് : കപ്പക്കട ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കിഴക്കോട്ട് പഴയനടക്കാവ് റോഡിലെ പത്തില്‍ പാലത്ത് അവസാനിക്കുന്ന റോഡ് 326 മീറ്റര്‍ നീളത്തില്‍ 5 മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 37 ലക്ഷം രൂപ ചെലവഴിച്ചു.

കൊഴമാത്ത് റോഡ് : കോഴമാത്ത് എസ്.ഡബ്ല്യൂ.എസ്. ജംഗ്ഷന്‍ റോഡ് കളര്‍കോട് ക്ഷേത്രത്തിനു സമീപത്തു നിന്നും ആരംഭിച്ച് പോളേപറമ്പിലേക്കുള്ള ഭാഗത്ത് അവസാനിക്കുന്നു. 480 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലുമാണ് പൂര്‍ത്തീകരിച്ചത്. 97.7 8 ലക്ഷം രൂപ ചെലവഴിച്ചു.

വാട്ടര്‍ വര്‍ക്‌സ് -കോന്നോത്ത് കൈമൂട്ടില്‍ റോഡ് പുനരുദ്ധാരണം: 440 മീറ്റര്‍ നീളത്തില്‍ 4.5 മീറ്റര്‍ വീതിയിലാണ് റോഡ് പൂര്‍ത്തീകരിച്ചത്. 58.66 ലക്ഷം രൂപ ചെലവഴിച്ചു.

വാട്ടര്‍ വര്‍ക്‌സ് ബ്രാഞ്ച് റോഡ് ഒന്നിന്റെ പുനരുദ്ധാരണം : പതിനഞ്ചില്‍ കടവില്‍ നിന്ന് ആരംഭിച്ച് പഴയനടക്കാവ് റോഡിലൂടെ കടന്നു വാട്ടര്‍ വര്‍ക്‌സ് കോന്നോത്ത് റോഡില്‍ അവസാനിക്കുന്ന റോഡ് 294 മീറ്റര്‍ നീളത്തില്‍ 4.5 മീറ്റര്‍ വീതിയില്‍ലാണ് പുനര്‍നിര്‍മ്മിച്ചത്. 50 ലക്ഷം രൂപ ചെലവഴിച്ചു.