ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍

post

കോഴിക്കോട് : ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി.  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്, വടകര താലൂക്കുകളിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.  ഈ പരിധിയിലുള്‍പ്പെടുന്ന ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.  പലര്‍ക്കും തൊഴിലിനു പോകാന്‍ കഴിയാത്തത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു കാരണമായതായി ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തിലാണ് ഇത്തരം ആളുകള്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.  ദുരന്തനിവാരണ നിയമം സെക്ഷന്‍ 26, 30, 34 പ്രകാരമാണ് ഉത്തരവ്.   
ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി അരിയും മറ്റു ഭക്ഷ്യവസ്തുക്കളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യണം.  ജില്ലാ സപ്ലൈ ഓഫീസര്‍, സിവില്‍ സപ്ലൈസ് റീജ്യണല്‍ മാനേജര്‍ എന്നിവര്‍ക്കാണ് വിതരണച്ചുമതല.  അര്‍ഹതപ്പെട്ട കുടുംബങ്ങളുടെ എണ്ണം ഇന്‍സിഡന്റ് കമാണ്ടര്‍മാരില്‍നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ശേഖരിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നല്‍കണം.  
അഞ്ച് കിലോഗ്രാം അരി,  ഒരു കിലോഗ്രാം പഞ്ചസാര, അര ലിറ്റര്‍ വെളിച്ചെണ്ണ, രണ്ടു കിലോഗ്രാം  ഗോതമ്പുപൊടി, 100 ഗ്രാം വീതം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, 500 ഗ്രാം തുവരപ്പരിപ്പ്, 250 ഗ്രാം തേയില, രണ്ടു കിലോഗ്രാം  ഉപ്പ്, രണ്ട് മാസ്‌ക്, കുളിസോപ്പ്, രണ്ട് അലക്കുസോപ്പ് എന്നിവയാണ് നല്‍കേണ്ടത്.  ഇതിനാവശ്യമായ തുക സംസ്ഥാന ദുരിതാശ്വാസ നിധിയില്‍നിന്നുമാണ് അനുവദിക്കുക.  അര്‍ഹരായ എല്ലാവര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചതായി ഇന്‍സിഡന്റ് കമാണ്ടര്‍മാരും ക്ലസ്റ്റര്‍ കമാണ്ടര്‍മാരും ഉറപ്പുവരുത്തണം.