തനതു കലകള്‍ അന്യം നിന്നു പോകാതെ തലമുറകളിലേക്ക് പകരാന്‍ സര്‍ഗോത്സവം അവസരമൊരുക്കും

post

കോഴിക്കോട് : പാരമ്പര്യകലാരൂപങ്ങളുടെ പ്രദര്‍ശനവേദിയായ സര്‍ഗോത്സവം തനതു കലകള്‍ അന്യം നിന്നു പോകാതെ തലമുറകളിലേക്ക് പ്രസരിപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംസ്ഥാനതല കലാമേള സര്‍ഗോത്സവം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തനത് കലാരൂപങ്ങളില്‍ പലതും അന്യം നിന്നുപോകാതെ സംരക്ഷിക്കുന്നതിലും ആസ്വാദകരിലേക്ക് എത്തിക്കുന്നതിലും കുട്ടികളുടെ കലാമേളകള്‍ വലിയ പങ്കാണ് വഹിച്ചു വരുന്നത്. തനിമ നഷ്ടമാകാതെയും ഉപേക്ഷിക്കപ്പെടാതെയും തനതു കലാരൂപങ്ങളെ സംരക്ഷിക്കാന്‍ കഴിയണം. അത്തരത്തിലൊരു ബോധം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ സര്‍ഗോത്സവം പോലുള്ള കുട്ടികളുടെ കലോത്സവങ്ങള്‍ വേദിയാകണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഇന്ന് നേട്ടങ്ങളുടെ നെറുകയില്‍ എത്തിനില്‍ക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റിക്കഴിഞ്ഞു. പിന്നോക്കവിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എസ്.സി എസ്.ടി കുട്ടികള്‍ക്ക് പഠന മുറി, വാത്സല്യനിധി, ഇന്‍ഷുറന്‍സ് എന്നിവ ഏര്‍പ്പെടുത്തി. കുടുംബനാഥന്‍ മരണമടഞ്ഞാല്‍ നല്‍കുന്ന പരിരക്ഷ രണ്ട് ലക്ഷം രൂപയായുംദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനമായും വര്‍ദ്ധിപ്പിച്ചു. നൈപുണ്യവികസന പരിശീലനത്തിലൂടെ സ്വയം തൊഴിലും ജോലിയും ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പാക്കി.
പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സാമൂഹ്യപഠന മുറികള്‍ ആരംഭിച്ചിട്ടുണ്ട്. ഊരുകളോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പഠന മുറികളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുറമേ ട്യൂഷന്‍, ലൈബ്രറി, കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍, ടിവി, ഇന്റര്‍നെറ്റ് കണക്ഷന്‍, വൈറ്റ് ബോര്‍ഡ് എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ ഒരു ഫെസിലിറ്റേറ്ററും ഉണ്ടാകും.  പട്ടികവര്‍ഗ്ഗ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ച ശ്രദ്ധേയമായ പദ്ധതിയാണ് ഗോത്രബന്ധു. കുട്ടികളെ പഠനത്തില്‍ പിന്നോട്ടടിക്കുന്ന ഭാഷാ പ്രശ്നം പരിഹരിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ഈ പദ്ധതി പ്രകാരം 241 യുവതീയുവാക്കളെ ടീച്ചര്‍മാരായി വയനാട് ജില്ലയിലും 25 പേരെ അട്ടപ്പാടിയിലും നിയമിച്ചതായി മന്ത്രി പറഞ്ഞു.
എം.ആര്‍.എസ് ഹോസ്റ്റലുകള്‍, ഐടിഐകള്‍ തുടങ്ങി 16 സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കാനും മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു. കിഫ്ബി മുഖേനയും സ്പെഷ്യല്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് മുഖേനയുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ഒന്‍പത് എണ്ണത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഹോസ്റ്റലുകളും അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. അക്കാദമിക് രംഗത്തും കലാ കായിക രംഗത്തും പരിശീലനം നല്‍കുന്നതിനും മികവുപുലര്‍ത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കും. ലഹരിവര്‍ജ്ജനത്തിലൂടെ ലഹരിമുക്തകേരളം കെട്ടിപ്പടുക്കാനുള്ള സര്‍ക്കാരിന്റെ ദൗത്യത്തിന് എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ ഉണ്ടാകണം. കലാ-സാഹിത്യ-കായിക മേഖലയിലെ സജീവ പങ്കാളിത്തത്തോടൊപ്പം ലഹരിക്കെതിരായ പോരാട്ടത്തിലും വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.