മാണിക്കോത്തെ നാരായണനും കുടുംബത്തിനും ലൈഫ് വീട്ടില്‍ നല്ലോണം

post

കാസര്‍കോട് : മാണിക്കോത്തെ നാരായണനും കുടുംബവും ഇക്കുറി ലൈഫ് വീട്ടില്‍ ഓണത്തിരക്കിലാണ്. ഇടക്ക് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നടുവിന് സാരമായി പരിക്കേറ്റ കൂലിപ്പണിക്കാനായ നാരായണന് പിന്നീട് ജോലി ചെയ്യാന്‍ ആയില്ല. ഭാര്യ മാധവിയും പ്രായാധിക്യത്താല്‍ വീട്ടില്‍ത്തന്നെയാണ്. മകന്‍ ബിജുവും ഭാര്യ രേണുകയും മൂന്ന് മക്കളും കൂടി ചേര്‍ന്നതാണ് നാരായണന്റേയും മാധവിയുടേയും വീട്. ഷീറ്റ് വലിച്ച് കെട്ടിയും ഓട് മേഞ്ഞും പണിത ചെറിയ വീട്ടിലായിരുന്നു ഈ ഏഴംഗ കുടുംബത്തിന്റെ ജീവിതം. 40 വര്‍ഷക്കാലത്തെ പഴക്കം വീടിന് സാരമായ ബലക്കുറവുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ നല്‍കിയ വീട്ടില്‍ കളി ചിരികളുമായി മൂന്ന് മക്കള്‍ക്കൊപ്പം നാരായണന്‍ സന്തോഷത്തിലാണ്. മഴ മാറി ചിങ്ങവെയിലുദിച്ചപ്പോള്‍ സമൃദ്ധിയുടെ നല്ലോണത്തെ വരവേല്‍ക്കാന്‍ ഈ കുടുംബവും ഒരുങ്ങുകയാണ്. ഒന്‍പതാം തരം വിദ്യാര്‍ത്ഥി ആദിത്യനും ആറാം ക്ലാസുകാരി ആര്യ ശ്രീയും രണ്ടാം ക്ലാസുകാരി ആവണിയും ഈ വീട്ടിലിരുന്നാണ് ക്ലാസുകളില്‍ സജീവമാകുന്നത്.

തൊടിയില്‍ നിന്നും വാഴയിലമ്പിളില്‍ ശേഖരിച്ച നാടന്‍ പൂക്കളെ ഭംഗിയായി നിരത്തി നിറഞ്ഞ പൂക്കളമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്യ ശ്രീയും ആവണിയും, അടുത്തായി നിറമുള്ള പൊന്നോണം മനസില്‍ നിറച്ച് നാരായണനും മാധവിയും മക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. വാര്‍പ്പ് പണിക്ക് പോകുന്ന ബിജുവും പച്ചക്കറി കടയില്‍ കൂലി വേല ചെയ്യുന്ന രേണുകയും മകന്‍ ആദിത്യ നുമെല്ലാം ലൈഫില്‍ നിറഞ്ഞ നിറമുള്ളോണത്തില്‍ ഇവിടെ സന്തുഷ്ടരാണ് . ലൈഫ് ഭവന പദ്ധതിയില്‍ തങ്ങള്‍ക്ക് വീട് അനുവദിച്ച സര്‍ക്കാറിന് നന്ദി പറയുമ്പോള്‍ 66 വയസ്സുകാരന്‍ നാരായണന്റെ മുഖത്ത് നിറഞ്ഞ ചിരി.