ഓണാഘോഷം വീടുകളില്‍ മാത്രമാക്കണം : കളക്ടര്‍

post

തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഓണാഘോഷം വീടുകളില്‍മാത്രമാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. പൊതു സ്ഥലങ്ങളില്‍ ഓണാഘോഷം നടക്കുന്നില്ലെന്നു റസിഡന്റ്സ് അസോസിയേഷനുകള്‍ ഉറപ്പാക്കണമെന്നും ഇത്തരം പരിപാടികള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

ഹാളുകള്‍, റോഡുകള്‍, മൈതാനങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഒരുതരത്തിലുള്ള ഓണാഘോഷവും നടക്കുന്നില്ലെന്ന് റസിഡന്റ്സ് അസോസിയേഷനുകള്‍ ഉറപ്പാക്കണം. വിര്‍ച്വല്‍ പ്ലാറ്റ്ഫോമുകളില്‍ കലാപരിപാടികള്‍ പ്രോത്സാഹിപ്പിക്കണം. കല്യാണങ്ങള്‍ മറ്റു ചടങ്ങുകള്‍ എന്നിവ ബന്ധുമിത്രാദികള്‍ കാണുന്നതിനായി വിര്‍ച്വല്‍ പ്ലാറ്റ്ഫോമുകളില്‍ നടത്താന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അംഗങ്ങളെ പ്രേരിപ്പിക്കണം. മരണാനന്തര ചടങ്ങുകളില്‍ സാമൂഹിക അകലവും നിഷ്‌കര്‍ഷിക്കപ്പെട്ട എണ്ണം ആളുകളും മാത്രം പങ്കെടുക്കണം. വഴിയോര കച്ചവടക്കാര്‍, മത്സ്യവ്യാപാരികള്‍, ലഘുഭക്ഷണ ശാലകള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

രോഗവ്യാപനം തടയുന്നതിനായി റസിഡന്റ്സ് അസോസിയേഷനുകള്‍ക്കായി കളക്ടര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. എല്ലാ റസിഡന്റ്സ് അസോസിയേഷനുകളും 60 വയസിനു താഴെയുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പൊതുജനാരോഗ്യ സേന രൂപീകരിക്കണം. സ്ഥലവാസികളായ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ഉപദേശവും സഹായവും ഇതിനായി തേടാം. അസോസിയേഷന്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ആലോചിച്ച് പി. എച്ച് .സി മെഡിക്കല്‍ ഓഫിസര്‍, വാര്‍ഡ് കൗണ്‍സിലര്‍, വില്ലേജ് ഓഫിസര്‍, പൊലീസ് അധികൃതര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഉപദേശക  സമിതിയും സേനയുടെ ഭാഗമാക്കണം.

വൊളന്റിയര്‍ ലീഡറുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പൊതുജനാരോഗ്യ സേന, അസോസിയേഷന്‍ പരിധിയിലെ ഓരോ 25 - 30 വീടുകള്‍ക്കുംവേണ്ടി റാപ്പിഡ് റെസ്പോണ്‍സ് ടീമുകളും രൂപീകരിക്കണം. ഓരോ ടീമിലും മൂന്നു വീതം വൊളന്റിയര്‍മാര്‍  ഉണ്ടായിരിക്കണം.

റസിഡന്റ്സ് അസോസിയേഷന്‍ പരിധിയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണു സേനയുടെ പ്രധാന ചുമതല. അസോസിയേഷന്‍ പരിധിയിലേക്കു പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനുമുള്ള കവാടങ്ങളില്‍ ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണം. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പാക്കാന്‍ സര്‍വെയ്ലന്‍സ് ചെക് വാക്ക് നടത്തണം.

താരതമ്യേന ആരോഗ്യം കുറവുള്ള വിഭാഗത്തില്‍പ്പെടുന്ന (60 വയസിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, ജീവിതശൈലി രോഗങ്ങളുള്ളവര്‍, 10 വയസിനു താഴെയുള്ളവര്‍) വ്യക്തികളുടെ ലിസ്റ്റ് ആശാ വര്‍ക്കര്‍ / അംഗന്‍വാടി വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ അതത് ആര്‍. ടി.ടികള്‍ ഉണ്ടാക്കണം. ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. ക്വാറന്റൈനിലും റിവേഴ്സ് ക്വാറന്റൈനിലും ഹോം ഐസൊലേഷനിലും കഴിയുന്നവര്‍ക്ക് അവശ്യ സാമഗ്രികള്‍ എത്തിച്ചു നല്‍കണം. സ്വയം നിരീക്ഷണം നടത്താനാവശ്യമായ പള്‍സ് ഓക്സിമീറ്റര്‍, ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍ എന്നിവ വാങ്ങി ആവശ്യക്കാര്‍ക്കു നല്‍കണം. രോഗലക്ഷണങ്ങള്‍  കണ്ടാല്‍ ആശുപത്രിയിലെത്തിക്കന്നതിനും നടപടി സ്വീകരിക്കണം. തീവ്രരോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭ്യമാക്കണം. ഇക്കൂട്ടര്‍ക്കു സാമൂഹിക ദുഷ്‌കീര്‍ത്തിയുണ്ടാകാനുള്ള പ്രവൃത്തികളും സേനാംഗങ്ങള്‍ ചെറുക്കണം. രോഗമുക്തിയുണ്ടാകുന്ന വ്യക്തികളെ ഹൃദയപൂര്‍വം സ്വീകരിച്ച് കോവിഡിനെ അതിജീവിക്കാനുള്ള നിര്‍ദേശങ്ങള്‍ അവരുടെ അനുഭവങ്ങളിലൂടെ അസോസിയേഷന്‍ അംഗങ്ങളിലെത്തിക്കാന്‍ വിര്‍ച്വല്‍ കോണ്‍ഫറന്‍സുകള്‍ നടത്തണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.