ലൈഫില്‍ പൊന്നോണം; ആലക്കോട്ടെ സരോജിനി പുതിയ വീട്ടില്‍ സന്തോഷത്തിലാണ്

post

കാസര്‍കോട് : പള്ളിക്കര ആലക്കോട്ടെ സരോജിനിയ്ക്ക് ഇത് നിറമുള്ളോണം. രണ്ട് മക്കളും സ്‌കൂള്‍ പഠനത്തിലിരിക്കെ തന്നെ ഭര്‍ത്താവ് വിട്ടുപോയപ്പോള്‍ ജീവിതം പ്രതിസന്ധിയിലായതാണ്. ബീഡി തരക്കിയും തൊഴിലുറപ്പ് പണികള്‍ ചെയ്തും മകള്‍ ശാലിനിയെ ഡിഗ്രി വരെയും മകന്‍ വിജേഷിനെ പ്ലസ്ടു വരെയും പഠിപ്പിച്ചു.

35 കൊല്ലം പഴക്കം ചെന്ന  ഓടിട്ട വീട് കാലപ്പഴക്കത്തില്‍ നിലം പൊത്തിയപ്പോള്‍  സരോജിനിയും മക്കളും ചേര്‍ന്ന്  ഷീറ്റിട്ട ഒരു കൊച്ചു വീട്ടിലായി താമസം. സൗകര്യം തീരെ കുറഞ്ഞ അടച്ചുറപ്പില്ലാത്ത ആ വീട്ടില്‍ പിന്നേയും 10 കൊല്ലം ഈ കുടുംബം താമസിച്ചു. ശാലിനിയുടെ വിവാഹവും ഈ വീട്ടിലിരിക്കെ കഴിഞ്ഞു. പനയാലിലെ മറ്റൊരു കുടുംബത്തിലേക്ക മകളെ പറഞ്ഞയക്കുമ്പോഴും നല്ലൊരു വീട് ഉണ്ടാക്കാന്‍ കഴിയാനാവാത്ത സങ്കടത്തിലായി സരോജിനി.

ഇതിനിടെയാണ് ലൈഫ് ഭവന പദ്ധതിയെക്കുറിച്ചറിഞ്ഞത്. പഞ്ചായത്തില്‍ അപേക്ഷ നല്‍കി. പദ്ധതിയില്‍ പിറന്ന നിറവും അടച്ചുറപ്പും സുരക്ഷിതത്വവുമുള്ള വീട്ടില്‍ ഓണം ആഘോഷിക്കുകയാണ് ഈ കുടുംബം. വീഡിയോ കോളിലൂടെ മകളെയും കൊച്ചു മക്കളെയും മരുമകനേയും കുടുംബത്തേയും കണ്ട് മകന്‍ വിജേഷിനൊപ്പം ഓണം ആഘോഷിക്കാന്‍ പൂക്കളം തീര്‍ത്ത് കാത്തിരിക്കുകയാണ് സരോജിനി.

എന്റെ ആയുസ്സ് മുഴുവന്‍ പണിയെടുത്താലും ഇതുപോലൊരു വീടൊരുക്കാന്‍ കഴിയില്ല. മകന്‍ വിജേഷ് വയറിങ് ജോലി ചെയ്യുന്നുവെങ്കിലും ആരോഗ്യം കുറഞ്ഞയാളാണ്. പുതിയ വീട്ടില്‍ ഓണം വരുമ്പോള്‍ നിറഞ്ഞ സന്തോഷത്തോടെ സര്‍ക്കാരിന് നന്ദി. പറഞ്ഞു നിര്‍ത്തിയപ്പോള്‍ അവരുടെ കണ്ണില്‍ സന്തോഷാശ്രു.