സുഭിക്ഷ കേരളം ജില്ലാതല ഡോക്യൂമേന്റേഷന്‍: ഉദ്യോഗസ്ഥസംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു

post

കാസര്‍കോട്: സുഭിക്ഷ കേരളം പദ്ധതി ജില്ലാതല ഡോക്യുമെന്റേഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആരംഭിച്ചു. സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സി. തമ്പാന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ടെക്‌നിക്കല്‍ കൃഷി അസിസ്റ്റന്റ് കെ. എന്‍ ജ്യോതികുമാരി, ബ്ലോക്ക് പഞ്ചായത്ത് എ.ഡി.എ., കൃഷി ഓഫീസര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഡോക്യുമെന്റേഷന്‍ നടത്തുന്നത്. തരിശ് നിലങ്ങളിലെ കൃഷിയുടെ സാധ്യതയും ഈ പദ്ധതിയിലൂടെ കൃഷിയിലേക്ക് കടന്നുവന്നവരുടെ  അനുഭവങ്ങളുമാണ് ഓരോ ഘട്ടത്തിലും ഡോക്യുമെന്റ് ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ യുവജന കൂട്ടായ്മ, പ്രവാസികള്‍, കുടുംബശ്രീ, വ്യക്തികള്‍ തുടങ്ങിയ വ്യത്യസ്ത കാറ്റഗറിയില്‍ നിന്നുള്ളവര്‍ കൃഷി ചെയ്ത തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ വസ്തുകള്‍ക്കാണ് ഡോക്യുമെന്റേഷനില്‍ പ്രാധാന്യം നല്‍കുന്നത്.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പള്ളിക്കര പഞ്ചായത്ത് 11-ാം വാര്‍ഡ് വെളുത്തോളി മരക്കാട്ട് മൊട്ട പ്രദേശത്ത് അഞ്ച് ഏക്കര്‍ സ്ഥലത്ത് പച്ചക്കറികളും ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയും ചെയ്തു വരുന്ന കതിര്‍ പുരുഷ സ്വയംസഹായ സംഘത്തിന്റെ കൃഷിയിടമാണ് ഡോക്യുമെന്റേഷനായി തെരഞ്ഞെടുത്തത്. അഞ്ച് ഏക്കര്‍ സ്ഥലത്ത് വെള്ളരി, കക്കിരി, നരമ്പന്‍, മത്തന്‍, കുമ്പളം, വെണ്ട തുടങ്ങിയ പച്ചക്കറികളും ഒരു ഏക്കര്‍ സ്ഥലത്ത് നെല്ലുമാണ് കൃഷി ചെയ്യുന്നത്്. 35 വര്‍ഷക്കാലത്തെ കാര്‍ഷിക അനുഭവ സമ്പത്തുമായി തരിശ് കൃഷിയിലേക്കിറങ്ങിയ ദാമോദരനാണ് കതിര്‍ പുരുഷ സ്വയം സഹായ സംഘത്തിന്റെ പ്രസിഡന്റ്.

ഈ മാസം പകുതിയോടെ പച്ചക്കറി വിളവെടുപ്പ് ഇവിടെ ആരംഭിച്ചു. നിലവില്‍ എല്ലാ ദിവസവും പച്ചക്കറികള്‍ ആവശ്യക്കാര്‍ക്ക് കൃഷി സ്ഥലത്ത് നിന്നു തന്നെ തൂക്കി നല്‍കുന്നുണ്ട്. കുടുംബശ്രീ ഗ്രാമീണ ചന്തകളിലേക്കായി നിലവില്‍ ഒരു ക്വിന്റല്‍ കക്കിരിയും ഒരു ക്വിന്റല്‍ വെള്ളരിയും നല്‍കി. ഓണത്തിന് വിഷരഹിത പച്ചക്കറി നാട്ടുകാര്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കുന്ന സന്തോഷത്തിലാണ് ഈ കര്‍ഷക സംഘം. ഈ വിളവെടുപ്പിന് ശേഷം വീണ്ടും സജീവമായി കാര്‍ഷിക മേഖലയില്‍ തുടരാനാണ് കതിര്‍ പുരുഷ സംഘത്തിന്റെ തീരുമാനം.

പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ സി. തമ്പാന്റെ നേതൃത്വത്തില്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ടെക്‌നിക്കല്‍ കൃഷി അസിസ്റ്റന്റ് കെ. എന്‍. ജ്യോതികുമാരി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എ.ഡി.എ. സ്മിത ഹരിദാസ്, പളളിക്കര കൃഷി ഓഫീസര്‍ കെ. വേണുഗോപാലന്‍, പുല്ലൂര്‍ പെരിയ കൃഷി ഓഫീസര്‍ പ്രമോദ്കുമാര്‍ തുടങ്ങിയവരാണ് ഡോക്യുമെന്റേനായി പള്ളിക്കര കതിര്‍ കര്‍ഷക സംഘത്തിന്റെ കൃഷിയിടം സന്ദര്‍ശിച്ചത്. 

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കൈരളി ഫാര്‍മേഴ്‌സ് വിശ്വാസ് ഗ്രൂപ്പ്, അജാനൂര്‍ പഞ്ചായത്തിലെ കൈരളി ഗ്രൂപ്പ് മാണിക്കോത്ത്, ജി.എച്ച്.എസ്. മാണിക്കോത്ത്, ഉദുമ പഞ്ചായത്തിലെ പൊന്‍പുലരി ഗ്രൂപ്പ് ബാര, പള്ളിക്കര പഞ്ചായത്തിലെ പള്ളിക്കര സുഭിക്ഷ്, പനയാല്‍ എസ്.ബി.സി., മടിക്കൈ പഞ്ചായത്തില്‍ സാന്ത്വനം പുരുഷ സ്വയംസഹായ സംഘം, മടിക്കൈ എസ്.ബി.സി., സേതു എന്ന വ്യക്തിയുടെ കൃഷിയിടം, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിയില്‍ വിവേകാനന്ദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് മോനാച്ച എന്നിവിടങ്ങളാണ് നെല്‍ കൃഷി ഇനത്തില്‍ ഡോക്യുമെന്റേഷനായി തെരഞ്ഞെടുത്തത്.

പച്ചക്കറി ഇനത്തില്‍ മടിക്കൈ പഞ്ചായത്തില്‍ ശ്രീജിത്ത് എന്ന കര്‍ഷകന്റെ കൃഷിയിടം, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, സ്വര്‍ണ്ണമുഖി ജെ.എല്‍.ജി., പള്ളിക്കര പഞ്ചായത്തില്‍ കതിര്‍ സ്വയം സഹായ സംഘം, ഹരിതമിത്ര സ്വയംസഹായ സംഘം പനയാല്‍ എന്നിവയാണ് ഡോക്യൂമേന്റേഷനായി തെരഞ്ഞെടുത്തത്.

കിഴങ്ങുവര്‍ഗ്ഗങ്ങളുടെ ഡോക്യുമെന്റേഷനായി പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ വിശ്വാസ് ഗ്രൂപ്പ്, അജാനൂര്‍ പഞ്ചായത്തിലെ ഗണേശന്‍ എന്ന വ്യക്തിയുടെ കൃഷി, മടിക്കൈ പഞ്ചായത്തില്‍ ഡി.വൈ.എഫ്.ഐ. ബ്രാഞ്ച് കുട്ട്യാനം, പള്ളിക്കര പഞ്ചായത്തില്‍ ഗ്രാന്‍മാ ചെര്‍ക്കപ്പാറ, ആതിര കര്‍ഷക കൂട്ടായ്മ കുതിരക്കോട്, പൊലിമ ജെ.എല്‍.ജി. പള്ളാരം, കാഞ്ഞങ്ങാട് നഗരസഭയില്‍ പൂര്‍ണ്ണിമ ജെ.എല്‍.ജി. മോനാച്ച, ഓമന എന്ന വ്യക്തിയുടെ കൃഷി എന്നിവയാണ് തെരഞ്ഞെടുത്തത്. അജാനൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ രാഘവന്‍ എന്ന വ്യക്തിയുടെ കൃഷിയിടമാണ് വാഴ കൃഷി ഇനത്തില്‍ ഡോക്യുമെന്റേഷനായി തെരഞ്ഞെടുത്തത്.