ലൈഫ് ഒരുക്കിയ പുതുവീട്ടില്‍ ഓണമാഘോഷിച്ച് ശ്രീകുമാറും കുടുംബവും

post

ആലപ്പുഴ: വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനായതിന്റെ ആനന്ദത്തിലാണ് മുഹമ്മ സ്വദേശി ശ്രീകുമാറും കുടുംബവും. ഡ്രൈവറായ കെ. എസ്. ശ്രീകുമാര്‍, ആശാ പ്രവര്‍ത്തകയായ ഭാര്യ ഉഷ, മക്കളായ ശ്രീമോള്‍ എസ്. കുമാര്‍, ശ്രീഹരി എസ്. കുമാര്‍ എന്നിവര്‍ ഇക്കുറി പുതിയ വീട്ടില്‍ ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമാണ് ശ്രീകുമാറിന് 15-ാം വാര്‍ഡില്‍ വീട് ലഭിച്ചത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ലഭിച്ച നാല് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതി വഴി ലഭിച്ച തുകയും സ്വന്തമായി സ്വരുക്കൂട്ടിയ കൊച്ചു സമ്പാദ്യവും ഉപയോഗിച്ചാണ് വീടെന്ന സ്വപ്‌നം ഇവര്‍ സാക്ഷാത്ക്കരിച്ചത്. 

വര്‍ഷങ്ങളായി താല്‍ക്കാലികമായ ഷെഡിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അടച്ചുറപ്പുള്ള വീടെന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് ശ്രീകുമാര്‍ പറയുന്നു. പഠിക്കാന്‍ മിടുക്കരായ മക്കള്‍ക്ക് പുതിയ വീട്ടില്‍ ഇനി മുതല്‍ കൂടുതല്‍ സൗകര്യത്തോടെ അവരുടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ഈ ഓണക്കാലത്ത് ലൈഫ് മിഷനിലൂടെ തങ്ങള്‍ക്ക് പുതിയ 'ലൈഫാണ'് ലഭിച്ചിരിക്കുന്നത് വീട്ടുകാര്‍ ഒന്നടങ്കം പറയുന്നു.  

450 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ സ്വീകരണ മുറി, സിറ്റ് ഔട്ട്, രണ്ട് കിടപ്പുമുറികള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീട് നിര്‍മ്മിക്കുന്നതിനുള്ള വസ്തുക്കള്‍ സബ്‌സിഡി നിരക്കിലും ലഭ്യമാക്കി നല്‍കിയിരുന്നു. മുഹമ്മ ഗ്രാമപഞ്ചായത്തില്‍ മാത്രം ലൈഫ് മിഷന്‍, റീ ബില്‍ഡ് കേരള എന്നീ പദ്ധതികള്‍ പ്രകാരവും സന്നദ്ധ ഏജന്‍സികളുടെ സഹായത്തോടെയും 280-ഓളം വീടുകളാണ് പൂര്‍ത്തിയായി വരുന്നതെന്ന് പഞ്ചായത്ത് അംഗം ഷാജികുമാര്‍ പറഞ്ഞു.