സംസ്ഥാനത്തെ വലിയ സമഗ്ര വനവല്‍ക്കരണ പദ്ധതി ജില്ലയില്‍ നടപ്പാക്കും : ഡോ ടി എം തോമസ് ഐസക്

post

ആലപ്പുഴ: റിസര്‍വ്വ് വനങ്ങള്‍ ഇല്ലാത്ത ആലപ്പുഴ ജില്ലയില്‍ വനംവകുപ്പുമായി സഹകരിച്ച് സമഗ്ര വനവല്‍ക്കരണ പരിപാടി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക് പറഞ്ഞു. തീരദേശത്തെ വൃക്ഷസാന്ദ്രത വര്‍ധിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിവരികയാണ്, പുനര്‍ഗേഹം പദ്ധതിയില്‍ ആളുകള്‍ മാറുന്നതനുസരിച്ച് തീരദേശമേഖലയില്‍ വൃക്ഷവല്‍ക്കരണ പരിപാടികള്‍ വേഗത്തിലാക്കും. കായലുകളുടെയും തോടുകളുടെയും ഓരത്ത് കണ്ടല്‍ക്കാടുകള്‍ വച്ചുുപിടിപ്പിക്കും. പുറക്കാട് അറുനൂറ് ഏക്കറില്‍ ഗാന്ധി സ്മൃതിവനം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ആലപ്പുഴയുടെ വനമില്ലാ ജില്ലയെന്ന പേര് മാറുമെന്നും മന്ത്രി പറഞ്ഞു. കൊമ്മാടിയില്‍ പുതിയ വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ ഡിവിഷന്‍ ഓഫീസ് , റെയിഞ്ച് ഓഫീസ്, ജില്ലാ വിജ്ഞാനവ്യാപനകേന്ദ്രം എന്നിവയുടെ ശിലാസ്ഥാപനമാണ് നടന്നത്. സമഗ്ര വനവല്‍ക്കരണ പരിപാടികള്‍ക്ക് റീ ബില്‍ഡ് കേരളയില്‍ നിന്നും ഫണ്ട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കൂടുതല്‍ നഗരവനങ്ങള്‍ സ്ഥാപിക്കുമെന്ന് ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു കൊണ്ട് വനംമന്ത്രി അഡ്വ കെ രാജു പറഞ്ഞു. നഗരങ്ങളില്‍ പുറന്തളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യം. വന മഹോത്സവങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇതിനോടകം നാല് നഗരവനങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. കുറഞ്ഞത് അഞ്ചുസെന്റ് സ്ഥലമെങ്കിലും ലഭ്യമായ നഗരങ്ങളില്‍ സ്വഭാവിക ചെറുവനമാതൃകകള്‍ സൃഷ്ടിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. കേന്ദ്രവും നഗരവന പദ്ധതി മുന്നോട്ട് വയ്ക്കുന്നുണ്ട്. കുറഞ്ഞത് ഒരു ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലം വേണ്ടുന്ന നഗര്‍വന്‍ യോജന ജനസാന്ദ്രത കൂടിയ നമ്മുടെ സംസ്ഥാനത്ത് പ്രയോഗികമല്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് പ്രത്യേക പരിഗണനയും ഇളവും നല്‍കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്‌കുളുകളിലും വനവല്‍ക്കരണ പരിപാടി കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇതിനോടകം 21 വിദ്യാവനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തൈകളുടെ ഉല്പാദനത്തിലും വിതരണത്തിലും പഌസ്റ്റിക് പൂര്‍ണമായും ഒഴിവാക്കുന്നതിന് കയര്‍ കൊണ്ടുള്ള കയര്‍ക്കൂട പരിസ്ഥിതി സൗഹൃദ കൂടകള്‍ ഉപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കിയെന്നും ഓരോ വര്‍ഷവും ഒരു കോടിയിലധികം വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിയില്‍ കൂട നിര്‍മ്മാണത്തിന് കയര്‍ വകുപ്പുമുന്നോട്ട് വരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൊമ്മാടിയില്‍ 1.02 ഏക്കര്‍ സ്ഥലത്ത് 1.71 കോടി രൂപ ചെലവിലാണ് ഓഫീസ് സമുച്ചയം നിര്‍മ്മിക്കുക. ആലപ്പുഴ ജില്ലയിലെ ഓരേ ഒരു വനംവകുപ്പ് ഓഫിസ് സമുച്ചയം കൂടിയാണ് കൊമ്മാടിയിലേത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അഡ്വ എ എം ആരിഫ് എം പി, വാര്‍ഡ് കൗണ്‍സിലര്‍ രാജു താന്നിക്കല്‍, മുഖ്യവനംമേധാവി പി കെ കേശവന്‍, പി സിസിഎഫ് ദേവേന്ദ്രകുമാര്‍ വര്‍മ്മ, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ സിദ്ദീഖ്, എ സി എഫ് ഫെന്‍ ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.