ഓണാഘോഷം തിരക്കൊഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

post

കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം

കോഴിക്കോട്: ഓണാഘോഷം തിരക്കൊഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ വീടുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്തണം. സമൂഹസദ്യ, പൂക്കളമത്സരം, മറ്റ് പൊതുപരിപാടികള്‍ എന്നിവ നിരോധിച്ചു. എല്ലാ തരത്തിലുള്ള വാണിജ്യസ്ഥാപനങ്ങളിലും ശാരീരിക അകലം പാലിക്കുകയും ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യണം. ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണവും കടയില്‍ അനുവദനീയമായ ആളുകളുടെ എണ്ണവും സംബന്ധിച്ച വിവരം കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കണം. വാണിജ്യ സ്ഥാപനങ്ങളിലും മാളുകളിലും ഉപഭോക്താക്കള്‍ തമ്മില്‍ ആറടി അകലം ഉറപ്പുവരുത്തണം. ഇത് ജീവനക്കാര്‍ക്കും ബാധകമാണ്. 

എല്ലാ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലുമെത്തുന്ന ഉപഭോക്താക്കളുടെ പേരുവിവരങ്ങള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലിലെ വിസിറ്റേഴ്‌സ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. വ്യാപാര കേന്ദ്രങ്ങളില്‍ എ.സി. പ്രവര്‍ത്തിപ്പിക്കരുത്. പരമാവധി വായുസഞ്ചാരം ഉറപ്പാക്കണം. ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിറ്റൈസറും പ്രവേശനകവാടത്തില്‍ സജ്ജീകരിക്കണം. കടകളിലെ സിസിടിവികള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കി കടകളിലെ തിരക്ക് വിശകലനം ചെയ്യുന്നതിന് പരിശോധനക്ക് വിധേയമാക്കണം. ഷോപ്പിങ് സെന്ററുകളിലും മാളുകളിലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും പോലീസ് സ്‌ക്വാഡുകളും വില്ലേജ് സ്‌ക്വാഡുകളും ഉറപ്പുവരുത്തണം. ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദുചെയ്യാനുള്ള ശുപാര്‍ശ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറണം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകള്‍ കടയുടെ മുന്‍വശത്ത് പ്രദര്‍ശിപ്പിക്കണം. 

സബ് കലക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി കലക്ടര്‍ തുടങ്ങി താലൂക്കടിസ്ഥാനത്തിലുള്ള നോഡല്‍ ഓഫീസര്‍മാരും പരിശോധനകള്‍ നടത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം മാര്‍ക്കറ്റുകളില്‍ നിലവില്‍ തിരക്ക് നിയന്ത്രണ വിധേയമാണെങ്കിലും ഓണത്തോടനുബന്ധിച്ച് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് സ്‌ക്വാഡിനേയും ക്യുആര്‍ടിയേയും എല്ലാ മാര്‍ക്കറ്റുകളിലും നിയോഗിക്കും. പ്രവേശനകവാടത്തില്‍ ബാരിക്കേഡ് സ്ഥാപിച്ച് ആളുകളുടെ പ്രവേശനം നിയന്ത്രിക്കാനും നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 269, 188, 2020ലെ എപ്പിഡമിക് ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം.