കേരളത്തില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു: മന്ത്രി കെ കെ ശൈലജ

post

കൊല്ലം : ശക്തമായ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ  സംസ്ഥാത്തെ  കോവിഡ്  മരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍  കഴിഞ്ഞുവെന്ന്  ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൈടെക്  കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കോവിഡ് മരണ നിരക്ക് 0.39 ശതമാനം മാത്രമാണ്. ജാഗ്രത കൈവിടാതെയുള്ള എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധിച്ചത്. വരും നാളുകളിലും ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

താലൂക്ക് ആശുപത്രിയുടെ  അടിസ്ഥാന സൗകര്യ വികസനത്തിനായി  91 കോടി രൂപയുടെ  പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി  67.67 കോടി രൂപയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്  തുടക്കം കുറിച്ചിരിക്കുന്നത്. കിഫ്ബി വഴിയാണ് ധനസഹായം. നാല് നിലകളിലായി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അഞ്ച്  നിലയുള്ള ഡയഗ്‌നോസ്റ്റിക് ബ്ലോക്ക്, പതിനൊന്ന് നിലയുള്ള വാര്‍ഡ് ടവര്‍ എന്നിവയാണ് യാഥാര്‍ഥ്യമാവുക.  കെ എസ് ഇ ബി സിവില്‍ വിഭാഗത്തിനാണ് നിര്‍മാണച്ചുമതല.

ചടങ്ങില്‍ പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയായി. കൊടിക്കുന്നില്‍ സുരേഷ് എം പി,  കൊട്ടാരക്കര   നഗരസഭ അധ്യക്ഷ ബി ശ്യാമളയമ്മ, ഉപാധ്യക്ഷന്‍  ഡി രാമകൃഷ്ണപിള്ള, കൗണ്‍സിലര്‍മാരായ സി മുകേഷ്, എസ് ആര്‍ രമേശ്, ജി കൃഷ്ണന്‍കുട്ടി നായര്‍, എ ഷാജു, കോശി കെ ജോണ്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ജോണ്‍സണ്‍, കെ എസ് ഇ ബി          എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് പി റീന, പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ്  മുഹമ്മദ് ഇക്ബാല്‍, ആശുപത്രി സൂപ്രണ്ട് ഡോ കെ ആര്‍ സുനില്‍കുമാര്‍, ആശുപത്രി  ജീവനക്കാര്‍, ജനപ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.