സാനിമാറ്റുകള്‍ വാങ്ങി നല്‍കുന്നതിലൂടെ ജില്ലാ പഞ്ചായത്ത് നല്‍കുന്നത് വലിയൊരു സന്ദേശം

post

ആലപ്പുഴ: കൊവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ആയിരം സാനി മാറ്റുകള്‍ വാങ്ങി വിതരണം ചെയ്യാനുള്ള പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വലിയൊരു സന്ദേശം നല്‍കിയതായി ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. പദ്ധതിയിലൂടെ ആലപ്പുഴയുടെ പരമ്പരാഗത വ്യവസായത്തിന് പുതിയൊരു ആത്മവിശ്വാസം ജില്ല പഞ്ചായത്ത് നല്‍കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. കയര്‍ കോര്‍പ്പറേഷന്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ജില്ലാ പഞ്ചായത്തിന്റെ കരാര്‍പ്രകാരമുള്ള 1000 സാനിമാറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആലപ്പുഴയിലെ പ്രധാന വ്യവസായമായ കയറിന് കോവിഡ് മൂലം കയറ്റുമതി നിലച്ചു. ഇതിന്റെ കുറവ് പരിഹരിക്കാന്‍ നാട്ടില്‍ തന്നെ ഉപയോഗം കണ്ടെത്തിയില്ലെങ്കില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതാകും. ഇത്തരം പ്രതിസന്ധി ഘട്ടത്തിലാണ് കയര്‍ കോര്‍പ്പറേഷന്‍ ഒരു വിപണി സാധ്യത കണ്ടെത്തിയത്. സാനി മാറ്റിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തോടൊപ്പം പരമ്പരാഗത തൊഴിലാളികള്‍ക്കും ആശ്വാസം ലഭിക്കും. കണ്ടെയ്ന്‍മെന്റ് സോണിലും മറ്റും ഉള്ളവര്‍ക്ക് സാനിമാറ്റ് ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. പുറത്തു പോയി തിരിച്ചെത്തുമ്പോള്‍ സാനിറ്റൈസര്‍ ഉള്ള ട്രേയില്‍ വച്ചിരിക്കുന്ന മാറ്റ് വഴി കാല്‍ വൃത്തിയായി തുടച്ച ശേഷം വീട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയും. യൂറോപ്പില്‍ ഇപ്പോള്‍ തന്നെ സാനി മാറ്റിന് പ്രചാരം ലഭിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

വരുന്ന രണ്ടുമാസത്തേക്ക് കൂടി കോവിഡ് രോഗ ബാധിതകരുടെ എണ്ണം കൂടുമെന്നാണ്  കണക്കാക്കുന്നത്. കോവിഡ് ആശുപത്രിക്ക് പുറമേ സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി അമ്പതിനായിരത്തോളം കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതോടൊപ്പം നിയന്ത്രണങ്ങളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ ആശുപത്രി സൗകര്യങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന വേഗത്തില്‍ വ്യാപനത്തെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ കഠിനമായ ശ്രമം നടത്തി കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സാനിമാറ്റിന്റെ വിതരണത്തിന്റെ ഫ്‌ലാഗ് ഓഫ് എ.എം.ആരിഫ് എം.പി നടത്തി. സാനി മാറ്റിന്റെ ജില്ലയിലെ ആദ്യത്തെ വിതരണ കരാര്‍ ഏറ്റെടുക്കുക വഴി ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനും കൂടിയാണ് ജില്ലാപഞ്ചായത്ത് ശ്രമിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ പറഞ്ഞു.