ജാഗ്രതയോടെ ഓണം ആഘോഷിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

post

കോഴിക്കോട് : ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഓണത്തോടനുബന്ധിച്ചുളള എല്ലാ പ്രവൃത്തികളിലും കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.

ഓണാഘോഷ പരിപാടികള്‍ കഴിവതും ലളിതമായ ചടങ്ങില്‍ നടത്തണം. ആളുകള്‍ കൂട്ടംചേര്‍ന്നുളള  പരിപാടികള്‍ കര്‍ശനമായി ഒഴിവാക്കണം. പ്രാദേശികമായി ലഭിക്കുന്ന പൂക്കള്‍ കഴിവതും ഉപയോഗിക്കുക. സംഘംചേര്‍ന്നുളള പൂക്കളമത്സരങ്ങള്‍ ഒഴിവാക്കുക. പൂക്കളം ഇട്ട ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ഓണത്തോടനുബന്ധിച്ചുളള യാത്രകള്‍ കഴിവതും ഒഴിവാക്കണം. തിരക്കുളള വാഹനങ്ങളില്‍ യാത്ര ചെയ്യാതിരിക്കുക. കുട്ടികളും പ്രായമായവരുമായുളള ഷോപ്പിംഗ് ഒഴിവാക്കുക.

ഷോപ്പിംഗ് നടത്തുമ്പോള്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. മാസ്‌ക് നിര്‍ബന്ധമായും ശരിയായ രീതിയില്‍ ഉപയോഗിക്കുക. സാനിറ്റൈസര്‍ ഇടക്കിടെ ഉപയോഗിക്കുക. തിരക്കേറിയ സ്ഥലങ്ങളില്‍ നിന്നുളള ഷോപ്പിംഗ് പരമാവധി ഒഴിവാക്കുക.  വീട്ടില്‍ നിന്നും ഒന്നോ, രണ്ടോ പേര്‍ മാത്രം  സാധനങ്ങള്‍ വാങ്ങാന്‍ പോകുക. കൂടുതല്‍ കടകളില്‍ കയറിയിറങ്ങി നടക്കാതെ ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കി കുറഞ്ഞസമയം കൊണ്ട് ഷോപ്പിംഗ് നടത്തി മടങ്ങുക.

സംഘം ചേരുന്നതും വീടിന് പുറത്ത് നടത്തുന്നതുമായ വിനോദങ്ങള്‍  കര്‍ശനമായി ഒഴിവാക്കുക. കുട്ടികള്‍, പ്രായമായവര്‍, കിടപ്പുരോഗികള്‍, മറ്റുഗുരുതരരോഗമുളളവര്‍ എന്നിവരുമായുളള  നേരിട്ടുളള സമ്പര്‍ക്കം ഒഴിവാക്കുക. ഓഫീസുകളിലും, സ്ഥാപനങ്ങളിലും ജീവനക്കാരെ ഒരുമിച്ച്  പങ്കെടുപ്പിച്ചു കൊണ്ടുളള ഓണാഘോഷ പരിപാടികളും, മത്സരങ്ങളും ഒഴിവാക്കുക. കയറ്റിറക്ക് തൊഴിലാളികള്‍ ,ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി സ്വീകരിക്കണം.

വ്യാപാരികള്‍ കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. സാമൂഹിക അകലം പാലിച്ച് മാത്രം ആളുകളെ അകത്ത് പ്രവേശിപ്പിക്കുക. സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍/ കൈകഴുകാനുളള സംവിധാനം സജ്ജമാക്കുക. വ്യക്തികള്‍ കടയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈകള്‍ അണുവിമുക്തമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കടയില്‍ പ്രവേശിക്കുന്നവര്‍  ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.