കൊട്ടാരക്കരക്ക് ശുചിത്വ നഗര പദവി

post

കൊല്ലം:  മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കൊട്ടാരക്കര നഗരസഭ ശുചിത്വ നഗര പദവിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം പി അയിഷാ  പോറ്റി എം എല്‍ എ നിര്‍വഹിച്ചു. ഹരിത കേരളം മിഷന്റെ  ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്  നഗരസഭ ഈ നേട്ടം സ്വന്തമാക്കിയത്.ഖരമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി  കൊട്ടാരക്കര നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ബയോഗ്യാസ് പ്ലാന്റ്,  റിങ് കമ്പോസ്റ്റ്, ബക്കറ്റ് ബിന്‍, ബയോബിന്‍, കമ്പോസ്റ്റ് പിറ്റ് തുടങ്ങിയവ സ്ഥാപിച്ചു. പൊതു മാലിന്യ സംസ്‌കരണത്തിനായി 12 തുമ്പൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുകയും മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും ചെയ്തുവരുന്നു പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനായി മിനി കളക്ഷന്‍ സെന്റര്‍,  മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ തുടങ്ങിയവയും സ്ഥാപിച്ചു.

ജലസംരക്ഷണത്തിന്റെ  ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളങ്ങളും തോടുകളും  മാലിന്യമുക്തമാക്കി. ഹരിതകര്‍മ്മസേന അംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്  തരംതിരിച്ച്  ഗ്രേഡ് അടിസ്ഥാനത്തില്‍ ബെയില്‍ ചെയ്ത് ക്ലീന്‍ കേരള കമ്പനിക്കും ബാക്കി വരുന്ന പ്ലാസ്റ്റിക് റോഡ് ടാര്‍ ചെയ്യുന്നതിനും കൈമാറുന്നുണ്ട്. 1.5 ലക്ഷം  രൂപയുടെ  പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഹരിത കര്‍മ്മ സേന വഴി ക്ലീന്‍ കേരളക്ക്  കൈമാറിയത്.

കൊട്ടാരക്കര നഗരസഭാ  കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ   ചെയര്‍പേഴ്‌സണ്‍ ബി ശ്യാമളയമ്മ അധ്യക്ഷയായി.  ഉപാധ്യക്ഷന്‍ ഡി  രാമകൃഷ്ണപിള്ള, കൗണ്‍സിലര്‍മാരായ ഉണ്ണി കൃഷ്ണ മേനോന്‍,  കൃഷ്ണന്‍കുട്ടി, തോമസ് സി മാത്യു, എസ് ഷംല, ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ് ഐസക്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.