ആലപ്പുുഴ ബൈപ്പാസ്: അവസാന സ്പാനിന്റെ കോണ്‍ക്രീറ്റിങ് വെള്ളിയാഴ്ച (ഓഗസ്റ്റ് 21) പൂര്‍ത്തിയാക്കും

post

ബൈപ്പാസിന്റെ ഇരുവശവും വൃത്തിയാക്കി മനോഹരമാക്കാന്‍ നിര്‍ദ്ദേശം

ഒക്ടോബറില്‍ തുറന്നു നല്‍കും

ആലപ്പുഴ: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസിന്റെ അവസാനത്തെതും 92മത്തെതുമായ സ്പാനിന്റെ കോണ്‍ക്രീറ്റിങ് വെള്ളിയാഴ്ച പൂര്‍ത്തിയാകും. ബൈപ്പാസിന്റെ അവസാനവട്ട പണികളുടെ പുരോഗതി വിലയിരുത്തുന്നതിന് കുതിരപ്പന്തിയിലെത്തിയശേഷം സംസാരിക്കവേയാണ് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ ഇക്കാര്യം അറിയിച്ചത്. അവസാന സ്പാനിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ മന്ത്രി നേരിട്ടുകണ്ടു. അവസാന സ്പാനിന്റെ കോണ്‍ക്രീറ്റിങ്ങും പൂര്‍ത്തിയാവുന്നതോടെ ബൈപ്പാസിന്റെ പ്രധാന ഭാഗങ്ങളുടെയെല്ലാം നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

അവസാന സ്പാനും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ 10 ദിവസത്തിനകം അത്യാധുനിക സാങ്കേതിക വിദ്യയില്‍ ബിറ്റുമിന്‍ ടാറിങ് ആണ് തുടങ്ങുക. ടാറിങ്ങിന് മുന്നോടിയായി പാലത്തിന്റെ ഉപരിതലത്തില്‍ ഒരു പാളി (മാസ്റ്റിക് അസ്താള്‍) നിര്‍മിക്കും. അതിന് മുകളിലാണ് ടാറിങ് നടക്കുക. ഇതിന്റെ പണികള്‍ക്കായി 30 വിദഗ്ധ തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്. അവര്‍ രണ്ടു ഷിഫ്ടുകളിലായി ജോലി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ടാറിങ് ഉള്‍പ്പടെയുള്ള എല്ലാ ജോലികള്‍ക്കും കൂടി ഏതാണ്ട് ഒരു മാസം മതിയാകും. സെപ്റ്റംബര്‍ 30 ഓടുകൂടി പണികള്‍ പൂര്‍ണമായി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഒക്ടോബറില്‍ ബൈപ്പാസ് തുറന്നുകൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

ചെറിയ ഒരു ഭാഗത്തെ നിര്‍മ്മാണം കൂടി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം അവസാനിക്കും. ബൈപ്പാസിന്റെ ഇരുവശവും മനോഹരമാക്കുന്ന ജോലി വരും ദിവസങ്ങളി!ല്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബൈപ്പാസിന് ഇരുവശവും റോഡ് നിര്‍മിക്കാനും പറ്റാത്തിടത്ത് പുല്ലുും കാടും വെട്ടി വൃത്തിയാക്കാനും പറഞ്ഞിട്ടുണ്ട്. ചെറിയ പണിയാണിത്. എങ്കിലും അത് ദേശീയപാത അതോറിട്ടി ചെയ്യില്ല. അതിനാല്‍ പ്രത്യേകം പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് എടുക്കും. അതിനുള്ള പണവും പൊതുമരാമത്ത് വകുപ്പ് നല്‍കും.

2014 മെയില്‍ ഈ സര്‍ക്കാര്‍ വന്നതിനുശേഷം 92 സ്പാനുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇത് ചരിത്രമാണ്. 15 ശതമാനത്തില്‍ നിന്നാണ് ഇതുവരെ എത്തിച്ചത്. സെപ്റ്റംബര്‍ 30 ഓടെ 100% പണികളും പൂര്‍ത്തിയാക്കാവുന്ന വിധത്തിലാണ് അവസാന വട്ട ജോലികല്‍ പുരോഗമിക്കുന്നത്. കടല്‍ത്തീരത്തു കൂടി ഇത്രയും ദൂരത്തില്‍ പോകുന്ന ബൈപാസ് ആയതിനാല്‍ അതിന്റെ ഭംഗി കൂടി പിഡബ്ല്യുഡി പരിഗണിക്കുന്നു. ദേശീയ പാതാ വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ആര്‍. അനില്‍കുമാര്‍, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായി.

ബൈപ്പാസിലെ താഴെയുള്ള ഭാഗം വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. നിയമപരമായ പ്രശ്‌നങ്ങള്‍ കൂടി ഇതില്‍ വരും. ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ബൈപ്പാസിന്റെ താഴെ ഭാഗം വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക വിരുദ്ധരുടെ താവളമായി ഇവിടം മാറിയാല്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകും.

കൊമ്മാടി, കളര്‍കോഡ് ജംഗ്ഷനുകളുടെ വികസനം ഡിപിആറില്‍ ഉണ്ടായിരുന്നില്ല. അതിനായി നാലു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുടക്കി ജംഗ്ഷനുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. കളര്‍കോട് ജംഗ്ഷനില്‍ നിന്ന് 200 മീറ്റര്‍ തെക്കോട്ട് കൂടുതലായി വികസിപ്പിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബൈപ്പാസ് പൂര്‍ത്തിയാകുന്നതിന് പിന്നില്‍ എഞ്ചിനീയര്‍ മാരുടെയും തൊഴിലാളികളുടെയും കോണ്‍ട്രാക്ടറുടെയും മന്ത്രിയുടെ കഠിനാധ്വാനം ഉണ്ടെന്നത് തിരിച്ചറിയാതെയാണ് ഒരു വിഭാഗം ഇപ്പോഴും ബൈപ്പാസ് എന്ന് പറഞ്ഞ് അക്ഷേപവുമായി നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് ഇതുപോലുള്ള നിരവധി ജോലികളാണ് ഒരേ സമയം പൂര്‍ത്തിയാക്കുന്നത്. കുണ്ടന്നൂര്‍, വൈറ്റില ബൈപാസുകള്‍ ഇതുപോലെതന്നെ ഒക്ടോബറില്‍ തുറന്നു കൊടുക്കാന്‍ ഉദ്ദേശിക്കുന്നു. നാഷണല്‍ ഹൈവേ നാലുവരി ആക്കുന്ന ജോലികള്‍ കാസര്‍കോട് നിന്ന് ആരംഭിച്ചു. നാല് റീച്ചുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റുമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. നാഷണല്‍ ഹൈവേ അവരുടേതാണെങ്കിലും ആലപ്പുഴ ബൈപ്പാസിന്റെ പകുതി പണം സംസ്ഥാന സര്‍ക്കാരാണ് കണ്ടെത്തി നല്‍കിയത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആകാവുന്ന മുഴുവന്‍ സഹായവും ചെയ്തു.കോഴിക്കോട് ബൈപ്പാസ് 1800 കോടി രൂപയ്ക്ക് ടെന്‍ഡര്‍ നടപടികളായെന്നും മന്ത്രി അറിയിച്ചു.