നിയന്ത്രണങ്ങള്‍ മൈക്രോതലത്തിലാക്കണം : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം സ്തംഭിക്കുന്നത് ഒഴിവാക്കുന്നതിന് നിയന്ത്രണങ്ങള്‍ മൈക്രോതലത്തിലാവണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മാസ്‌ക് ധരിക്കാത്തതും നിയന്ത്രണങ്ങള്‍ പാലിക്കാത്തതും കര്‍ശന നടപടിക്ക് വിധേയമാവണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച ഉന്നതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഓണത്തിരക്ക് കൂടി പരിഗണിച്ച് കടകള്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കുന്നത് പരിഗണിക്കാം. എന്നാല്‍ ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ സന്ദര്‍ശകര്‍ കടകളില്‍ പാടില്ല. കടകളിലെ സ്ഥലം അനുസരിച്ച് പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കടയുടമകള്‍ പാലിക്കണം. നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ നടപടി വേണം.

കണ്ടയിന്‍മെന്റ് മേഖലകളില്‍ ചില കടകള്‍ തുറക്കാന്‍ സാധിക്കണം. പൊലീസ് ഇക്കാര്യം പരിശോധിച്ച് ഉചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

നിയന്ത്രണങ്ങളില്‍ അയവ് വരുമ്പോള്‍ വഴിയോര കച്ചവടം അവകാശമായി ആരും കാണരുത്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണം കച്ചവട സ്ഥലങ്ങള്‍ രൂപപ്പെടേണ്ടത്. ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന ചുമതലയുള്ളവര്‍ പൊലീസ് എന്നിവരുടെ കൂടിയാലോചനയിലൂടെ മാത്രമാവണംകച്ചവട സ്ഥലങ്ങള്‍ തിരഞ്ഞെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഐ എം എ യുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്വകാര്യ ഡോക്ടര്‍മാരെയും സ്വകാര്യ ആശുപത്രികളില്‍ നിന്നു ആവശ്യമായ നഴ്‌സുമാരെയും കോവിഡ് ചികിത്സക്കായി അടിയന്തരമായി പോസ്റ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ എന്‍ എച്ച് എം പ്രോജക്ട് മാനേജര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചതിന്റെ ഫലമാണ് രോഗവ്യാപനം അതിരുവിടാതിരുന്നതെന്നും തുടര്‍ന്നും ആവശ്യമുള്ള ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പ്രത്യേകിച്ചും മത്സ്യമേഖല കേന്ദ്രീകരിച്ച് കൂടുതല്‍ ശ്രദ്ധ ഉദ്യോഗസ്ഥര്‍ ചെലുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്നും വീട്ടുവീഴ്ച്ചയില്ലാത്ത നിയന്ത്രണങ്ങളുടെ സത്ഫലം അവരെ ബോധ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഹാര്‍ബറുകളില്‍ പൊലീസ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കടവൂര്‍, മതിലില്‍, അഞ്ചാലുംമൂട് ഭാഗങ്ങളില്‍ പൊലീസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ യോഗത്തിലറിയിച്ചു.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്നയാളുടെ കൂട്ടിരിപ്പുകാര്‍, ഒരു ബാങ്ക് അപ്രയിസര്‍, ആലുവയില്‍ നിന്നും പത്തനാപുരത്ത് വിവാഹത്തിന് എത്തിയവര്‍ എന്നിവരില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനമുണ്ടായതായും ഇതില്‍ സമ്പര്‍ക്കത്തിലായവരെ പൊലീസ് കണ്ടെത്തി വരുന്നതായും ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ യോഗത്തില്‍ സംബന്ധിച്ചു.