കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി ജനകീയ കൂട്ടായ്മയിലൂടെ നേരിടും: മന്ത്രി തോമസ് ഐസക്

post

74മത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തി

ആലപ്പുുഴ: രാഷ്ട്രം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ഈ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജീവിത മാർഗങ്ങൾക്ക് നേരെയും ആ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നു. ഇത് രണ്ടിനെയും നമുക്ക് അതിജീവിക്കേണ്ടിയിരിക്കുന്നുവെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. പോലീസ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഷോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു ധനമന്ത്രി. മുകൾ മുതൽ താഴെ വരെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇവരുടെയെല്ലാം കൂട്ടായ്മയിലൂടെ നമ്മൾ വലിയൊരു പ്രതിരോധം നടത്തുകയാണ്. രോഗ പ്രതിരോധത്തിന്റെ കാര്യത്തില്‍ ഒരു വീഴ്ചയും നമ്മുടെ ഭാഗത്ത് നിന്നുമുണ്ടാവില്ല എന്ന ദൃഢ നിശ്ചയമാണ് ഈ സ്വാതന്ത്ര്യദിനത്തിൽ നമ്മള്‍ ഏറ്റെടുക്കേണ്ടത്. നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ മികവും ആരോഗ്യ സ്ഥാപനങ്ങളുടെ ശക്തിയും ജനങ്ങളുടെ കൂട്ടായ്മയുടെ മികവും ചേര്‍ത്ത് ലോകത്തിനു മുമ്പിൽ ഒരു ബദൽ എന്ന രീതിയിൽ കേരളത്തെ ഉയർത്തി പിടിക്കാൻ നമുക്ക് കഴിയും. നമ്മള്‍ അതിജീവനത്തിലൂടെ മുന്നേറുമെന്നും ധനമന്ത്രി പറഞ്ഞു.

സ്വതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഇത്തവണ നടക്കുന്നത് സാധാരണ രീതിയിലുള്ള നടപടിക്രമങ്ങളും പ്രൗഢിയും എല്ലാം ഒഴിവാക്കിക്കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ രോഗഭീഷണി എന്ന വെല്ലുവിളിയുടെ സാഹചര്യത്തെ നേരിടുന്നതിന് നമുക്ക് വേണ്ട പ്രധാന കാര്യം അച്ചടക്കമാണ്. രോഗവ്യാപനം തടയുന്നതിനുവേണ്ടി സർക്കാരും അധികൃതരും നിർദേശിക്കുന്ന മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കാൻ തയ്യാറാവുകയാണെങ്കിൽ രോഗം പൂര്‍ണ‍മായി ഇല്ലാതാവും എന്ന് പറയുന്നില്ല, പക്ഷേ അതിന്റെ വ്യാപനത്തിന്റെ തോത് നമുക്ക് നിയന്ത്രിക്കാൻ പറ്റും.

ഈ രോഗത്തിന്റെ പ്രത്യേകത തകർച്ചയുടെ ആധിക്യമാണ് . ഒരു രോഗി രണ്ട് , മൂന്നു പേർക്ക് രോഗം പകരുന്നു. അത്തരത്തിൽ രോഗം പകർന്നു കഴിഞ്ഞാൽ അതിവേഗത്തിലാണ് രോഗികളുടെ എണ്ണം ഇരട്ടിയാവുക. ഈ രീതിയില്‍ വർദ്ധിച്ചു കഴിഞ്ഞാലുള്ള പ്രയാസം തീവ്രപരിചരണം വേണ്ടവർക്ക് എല്ലാവർക്കും അത് നൽകാനുള്ള സൗകര്യങ്ങൾ ഒരു രാജ്യത്തിനും സൃഷ്ടിക്കാനാവില്ല എന്നതാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ആരോഗ്യ മേഖല വളരെ മികവുറ്റതാണെങ്കിലും നമുക്കു പോലും സാധാരണഗതിയിലുള്ള വ്യാപനത്തിന്റെ തോത് ക്രമാതീതമായി വർധിച്ചു കഴിഞ്ഞാൽ തീവ്രപരിചരണം വേണ്ടവർക്കെല്ലാം അത് ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന് വരാം. അതുകൊണ്ട് സർക്കാർ ഏറ്റവും പ്രാധാന്യം നൽകുന്ന കാര്യം സമ്പർക്കത്തിലൂടെ ഉള്ള വ്യാപനത്തിന്റെ വേഗം നമ്മുടെ ആശുപത്രി സൗകര്യങ്ങളുടെ പരിധിക്കുള്ളിൽ പിടിച്ചുകെട്ടി മുന്നോട്ട് പോവുക എന്നതാണ്. ഇന്ന് ലോകം മുഴുവൻ അംഗീകരിക്കുന്ന കേരളത്തിന്റെ ആരോഗ്യ മേഖലയുടെ മികവു കൊണ്ട് വളരെ താഴ്ന്ന മരണനിരക്കാണ് നമുക്കുള്ളത്. നമ്മുടെ സഹോദരങ്ങളെ ആരെയും മരണത്തിന് വിട്ടുകൊടുക്കില്ല. ഓരോരുത്തരുടെ ജീവനായി എന്ത് വിലകൊടുത്തും നമ്മൾ അവസാനം വരെ പോരാടും. അതിനുള്ള കഴിവ് നമ്മുടെ ആശുപത്രികൾക്ക് ഉണ്ട്. അത് നിലനിർത്തണം എന്നുണ്ടെങ്കിൽ നമ്മള്‍ സ്വയം നിയന്ത്രണങ്ങള്‍ക്ക് വിധേയമായേ പറ്റൂവെന്നും ധനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

അച്ചടക്കം പാലിക്കുമ്പോഴും ജീവിതം വഴിമുട്ടിപ്പോവരുത്. ആവശ്യമുള്ളവർക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കും സഹായം ലഭ്യമാക്കണം. ഭക്ഷണം ഇല്ലാത്തവർക്ക് ഭക്ഷണം എത്തിക്കണം. ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാൻ കഴിയണം. കേരളത്തിൽ ഇതൊക്കെ എങ്ങനെ കഴിയുന്നു എന്ന് അത്ഭുതപ്പെടുന്നവരുണ്ട്. അതിന് നമ്മുടെ ഉത്തരമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ. കേരളത്തിലെ ഓരോ പ്രദേശത്തും പ്രാദേശിക സർക്കാർ ഉണ്ട്. പേരിലുള്ള സർക്കാരുകൾ അല്ല, അധികാരവും പണവും ഉള്ള സ്ഥാപനങ്ങളായാണ് അവ നിലനിര്‍ത്തിയിരിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ആരോഗ്യ വകുപ്പിനും ഉദ്യോഗസ്ഥര്‍ക്കും എല്ലാം ചേര്‍ന്ന് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുമെന്ന് നമുക്ക് ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിജ്ഞയെടുക്കാമെന്ന് ധനമന്ത്രി പറഞ്ഞു.

ചടങ്ങിനെത്തിയ മുഖ്യാതിഥിയെ ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍, ജില്ല പോലീസ് മേധാവി പി. എസ്. സാബു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എ. എം. ആരിഫ് എം.പി. , ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. , ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി. പി. ചിത്തരഞ്ജന്‍, നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, സബ് കളക്ടര്‍ അനുപം മിശ്ര, മുന്‍ എം.എല്‍.എ. എ. എ. ഷുക്കൂര്‍, നഗരസഭാ പ്രതിനിധികള്‍, ജില്ല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നെടുമുടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. എന്‍. മനോജ് പരേഡിനെ നയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പൊതുജനങ്ങള്‍ക്ക് ചടങ്ങിന് പ്രവേശനം ഉണ്ടായിരുന്നില്ല. റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, എക്സൈസ് വിഭാഗങ്ങള്‍ മാത്രമാണ് ഔപചാരിക പരേഡില്‍ പങ്കെടുത്തത്. മാര്‍ച്ച് പാസ്റ്റുും ഒഴിവാക്കിയിരുന്നു. 3 ഡോക്ടർമാർ, 2 നഴ്സുമാർ, 2 പാരാമെഡിക്കല്‍ ജീവനക്കാര്‍ , 2 ശുചിത്വ തൊഴിലാളികൾ, കോവിഡ് രോഗശമനം നേടിയ വ്യക്തികൾ എന്നിവരെ ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളാക്കിയിരുന്നു.