കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ; പരിശീലനം നല്‍കി

post

കാസര്‍കോട്: ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സികുന്നതിന് കുമ്പള ഗ്രാമപഞ്ചായത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കുമ്പള പ്രാഥമികാരോഗ്യ സിഎച്ച്സിയിലാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു പരിശീലനം.

വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, ആശ, പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. രോഗികള്‍ക്ക് പള്‍സ് ഓക്സീമീറ്റര്‍ നല്‍കി ഓരോ ദിവസവും റീഡിങ്ങ് പരിശോധിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞ് കൊടുക്കും. രോഗവിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ചാര്‍ട്ടില്‍ 14 ദിവസവും രേഖപ്പെടുത്തണം. ശ്വാസതടസം, ക്ഷീണം, ഉറക്കമില്ലായ്മ, ചുണ്ടിലും മുഖത്തും നീലനിറം, രക്തംഛര്‍ദ്ദിക്കുക തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ കാണുകയാണെങ്കില്‍ സിഎച്ച്സിയിലെ ഡോക്ടറുടെ ശുപാര്‍ശയോടെ കോവിഡ് ആശുപത്രിയിലേക്ക് മറ്റും.

എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ രാവിലെയും, വൈകുന്നേരവും ഫോണിലൂടെ വിവരങ്ങള്‍ ആരായ്യും. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാല്‍ സൗകര്യങ്ങള്‍ ഉണ്ടോയെന്ന് മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ പരിശോധന നടത്തും. 65 വയസിനുമുകളില്‍ പ്രായമുള്ളര്‍, 10 വയസിനുതാഴെ പ്രായമുള്ള കുട്ടികള്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍, ഗര്‍ഭണികള്‍ തുടങ്ങിയവരുള്ള വീടുകളിലെ കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സ നല്‍കാന്‍ കഴിയില്ല. 

പരിശീലനത്തിന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവാകരറൈ, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി അഷ്റഫ്, എന്‍എച്ച്എം കോഡിനേറ്റര്‍ കീര്‍ത്തന എന്നിവര്‍  നേതൃത്വം നല്‍കി.