പീരുമേട് തേയില തോട്ടങ്ങളിലെ ശമ്പളം:വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

post

ഇടുക്കി: പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളില്‍ യഥാസമയം ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസറും തൊഴിലാളി- തൊഴിലുടമ പ്രതിനിധികളുമായി ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് നടത്തിയ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കിയതായി  പ്ലാന്റ്‌റേഷന്‍സ് ചീഫ് ഇന്‍സ്പെക്ടര്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

തീരുമാനം നടപ്പാക്കിയിട്ടില്ലെന്ന പരാതിക്ക് അടിയന്തിരമായി ശാശ്വത പരിഹാരം കാണണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ ആവശ്യപ്പെട്ടു.

ബെഥേല്‍ പ്ലാന്റേഷന്‍സ്, മില്‍ ഗ്രാം പ്ലാന്റേഷന്‍, ചൂരക്കുളം എസ്റ്റേറ്റ് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് യഥാസമയം ശമ്പളം നല്‍കുന്നില്ലെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാട സ്വാമി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. ബഥേല്‍ പ്ലാന്റേഷന്‍സില്‍ ആഴ്ചയില്‍ 300 രൂപ വീതം ചെലവുകാശ് നല്‍കാനും ഫെബ്രുവരി, ഏപ്രില്‍, മേയ് മാസങ്ങളിലെ ശമ്പള കുടിശിക ജൂണ്‍ 30, ജൂലൈ 5, ഓഗസ്റ്റ് 31 തീയതികളില്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. ചൂരക്കുളം എസ്റ്റേറ്റ് സാമ്പത്തിക ബാധ്യതയിലായതിനാല്‍ റിസീവര്‍ ഭരണത്തിലാണ് . ഇവര്‍ക്ക് ആഴ്ചയില്‍ 300 രൂപ വീതം ചെലവുകാശ് നല്‍കുന്നുണ്ട്. 2019 നവംബര്‍ മാസത്തെ കുടിശിക ശമ്പളം  ഉടന്‍ നല്‍കും. മില്‍ഗ്രാം എസ്റ്റേറ്റില്‍ 300 രൂപ വീതം ചെലവുകാശ് കൊടുക്കുന്നുണ്ട്. ശമ്പള കുടിശിക ഒക്ടോബറില്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മില്‍ഗ്രാം എസ്റ്റേറ്റില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കിയിട്ടില്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചു.