കാസര്‍കോട് ജില്ലയില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ വരുന്നു

post

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ഷകര്‍ മുതലാളിമാരായ കമ്പനികള്‍ ലക്ഷ്യം ജില്ലാ കളക്ടര്‍

വെള്ളരിക്കുണ്ട്: കോവിഡ് 19 മഹാമാരി വിതച്ച ദുരന്തങ്ങളില്‍ പകച്ചു നില്‍ക്കുന്നകര്‍ഷകര്‍ക്ക് ആശ്വാസമായി സുഭിക്ഷകേരളം പദ്ധതിയിലൂടെ ജില്ലയില്‍  ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ ആരംഭിക്കുന്നു. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും കര്‍ഷകര്‍ തന്നെ മുതലാളിമാരായ കമ്പനികള്‍ രൂപീകരിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. കര്‍ഷകന്‍ വയര്‍ നിറയെ വിളവുണ്ടാക്കി ഇടനിലക്കാരന്റെ കനിവിന് കാത്തു നില്‍ക്കേണ്ട ആളല്ലെന്നും ജില്ലയിലെ കര്‍ഷകരെ  തന്നെ സംരംഭകകനാക്കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. നീലേശ്വരം ബ്ലോക്കില്‍ ഫാര്‍മര്‍ പ്രൊഡ്യൂസിര്‍ കമ്പിനി തുടങ്ങുന്നതിന്റെ ഭാഗമായി കര്‍ഷകരുമായി നടന്ന ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കമ്പനികള്‍ തുടങ്ങുന്നതോടെ സ്വന്തമായി കൃഷി ചെയ്തും കൃഷി അനുബന്ധ വ്യവസായങ്ങള്‍ ചെയ്തും കര്‍ഷകര്‍ക്ക് ജീവിക്കാനാകും. ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകരുള്ള നീലേശ്വരം, പരപ്പ, ഹോസ്ദുര്‍ഗ് ബ്ലോക്കുകളിലാകും കമ്പനികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുക. 

സുഭിക്ഷ കേരളം പദ്ധതിയില്‍ ജില്ലയില്‍ യുവജനങ്ങളടക്കം നിരവധി പേര്‍ കാര്‍ഷിക മേഖലയിലേക്ക്  കടന്നു വന്നിട്ടുണ്ട്.  നമ്മുടെ ഉത്പന്നങ്ങള്‍ സംഭരിക്കാനും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യാനും ഫാര്‍മര്‍ പ്രൊഡ്യൂസിങ് കമ്പനികള്‍ തുടങ്ങുന്നതോടെ സാധിക്കും. 500 പേര്‍ വീതമടങ്ങിയ  കര്‍ഷക കമ്പനി രൂപീകരിക്കുക. കര്‍ഷകര്‍ മാത്രമാണ് ഈ കമ്പനിയില്‍ ഷെയര്‍ ഹോള്‍ഡേഴ്‌സ് ആകുക. ഒരു കര്‍ഷകന്‍ 2000 നലകിയാണ്  അംഗത്വം എടുക്കുക. കമ്പനികള്‍ രൂപീകരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായവും ബാങ്ക് വായ്പകളും ലഭ്യമാക്കും.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനായി. സി പി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ മനോജ് കുമാര്‍ ടി, ബ്ലോക്ക് പ്രസിഡന്റ് വി പി ജാനകി, എ ഡി സി (ജനറല്‍)ബെവിന്‍ ജോസ് വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.