വനിതാ സംഘങ്ങള്‍ക്ക് പാസ് നല്‍കുന്നതില്‍ മുന്‍ഗണന

post

കൊല്ലം: ട്രോളിംഗ് നിരോധനത്തിന് ശേഷം ശക്തികുളങ്ങര ഹാര്‍ബറിലെ മത്സ്യവിപണനവുമായി ബന്ധപ്പെട്ട പാസ് അനുവദിക്കുന്നതില്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സാഫിന്റെയും(സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍വുമന്‍) മത്സ്യഫെഡിന്റെയും വനിതാ സംഘങ്ങള്‍ക്ക് മുന്‍ഗണന.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏറ്റവും കുറവ് പാസുകള്‍ അനുവദിക്കാനാണ് തീരുമാനം.

ഹാര്‍ബറില്‍ അംഗീകൃത തൊഴിലാളികള്‍ക്കും സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സിനും  പാസ് നല്‍കും. മത്സ്യവിറ്റുവരവിന്റെ അര ശതമാനം ഹാര്‍ബര്‍ വികസനത്തിന് ചെലവഴിക്കാനും യോഗത്തില്‍ തീരുമാനമായി. ശക്തികുളങ്ങര ഹാര്‍ബറില്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന അണുനശീകരണവും തെര്‍മല്‍ പരിശോധനയും കാര്യക്ഷമമാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.  

ഹാര്‍ബര്‍ മാനേജ്മെന്റ് സമിതി അംഗങ്ങള്‍, ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ആര്‍ ഡി ഒ സി.ജെ.ഹരികുമാര്‍, അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എ പ്രതീപ്കുമാര്‍, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്-മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍, പൊലീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.