കാലവര്‍ഷം: ജില്ലയിലെ ക്യാമ്പുകളിലുള്ളത് 524 പേര്‍

post

കോഴിക്കോട്: കാലവര്‍ഷത്തെ തുടര്‍ന്ന് ആരംഭിച്ച ജില്ലയിലെ 28 ദുരിതാശ്വാസക്യാമ്പുകളിലായി 524 പേര്‍. കൊയിലാണ്ടി (4 ക്യാമ്പുകള്‍), കോഴിക്കോട് (12), വടകര (10), താമരശേരി (2) എന്നിങ്ങനെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മഴ അല്‍പ്പം മാറിനിന്നതോടെ ചില ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. 

കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്ക് നിലവില്‍ നാല്  ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 86 പേരാണ് നാല് ക്യാമ്പുകളിലായി ഉള്ളത്.  ബാലുശ്ശേരി മര്‍കസ് പബ്ലിക് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ ആറ് പേരാണ് ഉള്ളത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം സെന്റ് സെബാസ്റ്റ്യന്‍ പള്ളി പാരിഷ് ഹാളില്‍ ആരംഭിച്ച ക്യാമ്പില്‍ 11 കുടുംബങ്ങളില്‍ നിന്നുള്ള 54 പേരാണ് ഉള്ളത്. മൂടാടി നസ്രത്തുല്‍ മദ്രസയില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നുള്ള 14 പേരാണ് ഉള്ളത്. ഗോപാലപുരം ഗോഖലെ യു.പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള 12 പേരാണ് ഉള്ളത്.

മഴയെത്തുടര്‍ന്ന് ഇതുവരെ കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളിലായി 90 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ കെ ഗോകുല്‍ ദാസ് അറിയിച്ചു.

കോഴിക്കോട് താലൂക്കില്‍ 7 വില്ലേജുകളിലായി 12 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 130 പേരാണ് വിവിധ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും ക്യാമ്പുകളിലേക്ക് മാറിയത്. മഴക്കെടുതിയില്‍ താലൂക്കില്‍ വിവിധ സ്ഥലങ്ങളിലായി 20 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

മാവൂര്‍ ജിഎച്ച്എസ്എസില്‍ രണ്ട് കുടുംബങ്ങളിലെ നാല് പേരെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്. തെങ്ങിലക്കടവ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 13 പേരെയും മാവൂര്‍ ജിഎംയുപി സ്‌കൂളില്‍ ആറ് കുടുംബത്തിലെ 13 പേരെയും കച്ചേരിക്കുന്ന് അംഗന്‍വാടിയില്‍ ഒരു കുടുംബത്തിലെ എഴ് പേരെയും വളയന്നൂര്‍ ജിയുപിഎസില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള നാല്  പേരുമാണ് താമസിക്കുന്നത്. പെരുവയല്‍ വില്ലേജില്‍ ചെറുകുളത്തുര്‍ എഎല്‍പി സ്‌കൂളില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി എട്ട് പേരും, ചെറുകുളത്തുര്‍ വെസ്റ്റ് അംഗന്‍വാടിയില്‍ ഒരു കുടുംബത്തിലെ ആറ് പേരുമാണ് താമസിക്കുന്നത്. 

കടലുണ്ടി വില്ലേജില്‍ വട്ടപ്പറമ്പ ജിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ താമസിക്കുന്നുണ്ട്. ഒളവണ്ണ വില്ലേജിലെ കൊടിനാട്ടുമുക്ക് ജിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് മാറ്റി താമസിപ്പിച്ചത്. കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ പൈങ്ങോട്ടുപുറം തിരുത്തിമ്മല്‍ അംഗനവാടിയില്‍ മൂന്ന് കുടുംബത്തില്‍ നിന്നായി 11 പേരെ മാറ്റി താമസിപ്പിച്ചു.  വേങ്ങേരി വില്ലേജില്‍ ഗവ പോളിടെക്‌നിക്കില്‍ 15 കുടുംബങ്ങളില്‍ നിന്നായി  53 പേര്‍ താമിസിക്കുന്നുണ്ട്. പ്രോവിഡന്‍സ് കോളേജിലെ ക്യാമ്പില്‍ രണ്ട് പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. കക്കോടി വില്ലേജില്‍ പടിഞ്ഞാറ്റുമുറി ജിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള 4 പേരും താമസിക്കുന്നുണ്ട്.

വടകര താലൂക്കില്‍ 10 ക്യാമ്പുകളാണുള്ളത്. 67 കുടുംബങ്ങളില്‍ നിന്നായി 251 പേരാണ് ക്യാമ്പുകളിലുള്ളത്. 1,855 കുടുംബങ്ങളിലെ 7,114 പേര്‍ ബന്ധുവീടുകളിലേക്ക് മാറി. മരുതോങ്കര നെല്ലിക്കുന്ന് ഷെല്‍ട്ടര്‍, മരുതോങ്കര ഒന്നാം വാര്‍ഡ് അങ്കണവാടി, ആറാം വാര്‍ഡ് അങ്കണവാടി, ഒഞ്ചിയം അങ്കണവാടി, തിനൂര്‍ സെന്റ് ജോര്‍ജ് എച്ച്എസ്, വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച്എസ്, ചോറോട് എരപുരം എംഎല്‍പി സ്‌കൂള്‍, ചെക്യാട് ജാതിയേരി എംഎല്‍പി സ്‌കൂള്‍, തോടന്നൂര്‍ എംഎല്‍പി സ്‌കൂള്‍, മണിയൂര്‍ എംഎച്ച്ഇഎസ് കോളജ് എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്.

താമരശേരി താലൂക്കില്‍ തിരുവമ്പാടി, കോടഞ്ചേരി, കട്ടിപ്പാറ വില്ലേജുകളിലെ 3 ക്യാമ്പുകളിലായി 53 കുടുബങ്ങളിലെ 149 പേരാണുണ്ടായിരുന്നത്. ഇതില്‍ അപകട സാധ്യതയൊഴിഞ്ഞതിനാല്‍ കോടഞ്ചേരി ക്യാമ്പിലുണ്ടായിരുന്ന വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയില്‍ നിന്നുള്ള 28 കുടുംബങ്ങളിലെ 82 പേര്‍ വീടുകളിലേക്ക് മടങ്ങി. 260 കുടുംബങ്ങളിലെ 815 പേരാണ് ബന്ധുവീടുകളിലേക്ക് മാറിയത്.  

ഞായറാഴ്ച രാത്രി ശക്തമായ മഴയില്‍ ശിവപുരം വില്ലേജില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഇയ്യാട് നീലഞ്ചരി വേണുവിന്റെ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇതോടെ കാലവര്‍ഷത്തില്‍ താലൂക്കിലെ 18 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വീടുകള്‍ തകര്‍ന്നതിലൂടെ 15 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. താലൂക്കില്‍ വെള്ളം കയറിയ പല സ്ഥലങ്ങളിലും മഴ കുറഞ്ഞതിനാല്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.