കൗതുകമുണര്‍ത്തി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഫോസിലുകള്‍

post

തിരുവനന്തപുരം: ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായ പ്രദര്‍ശനത്തില്‍ കേരള സര്‍വകലാശാല സംഘടിപ്പിക്കുന്ന ഫോസില്‍ പ്രദര്‍ശനവും. രാജ്യത്തെ ഏറ്റവും പഴയ കല്ലുകളുടെയും ഫോസിലുകളുടെയും അടുത്തറിയാനുള്ള അവസരമാണ് മാന്‍ ഇവാനിയോസ് കോളജ് ഗ്രൗണ്ടില്‍ ഒരുക്കിയിക്കുന്നത്.

സര്‍വകലാശാലയിലെ ജിയോളജി വിഭാഗത്തിന്റെ ശേഖരങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കൂടാതെ സര്‍വകലാശാല മ്യൂസിയം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 1969 മുതല്‍ സൂക്ഷിച്ചു വരുന്ന അഞ്ച് വൈവിധ്യമാര്‍ന്ന ഫോസിലുകളും ഇക്കൂട്ടത്തിലുണ്ട്.

65 ദശലക്ഷം വര്‍ഷങ്ങള്‍വരെ പഴക്കമുള്ള  ശിലകള്‍, കായന്തരിത, ആഗ്‌നേയ ശിലകള്‍ തുടങ്ങിയവ രാജ്യത്തിന്റെ തന്നെ സമ്പത്താണ്. കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കുട്ടി ശാസ്ത്രജ്ഞരെല്ലാം തന്നെ വളരെ ആകാംക്ഷയോടെയാണ് ഇവ നോക്കിക്കാണുന്നതെന്ന് എം.സി.സി ജിയോളജി വിദ്യാര്‍ത്ഥിയായ ദേവിക പത്മകുമാര്‍ പറയുന്നു.

3.5 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ലോകത്തിലെ ജീവനുള്ള വസ്തുക്കളില്‍ പഴക്കം ചെന്ന ഫോസിലിന്റെ തെളിവുമായി 'സ്‌ട്രോമാകോ ലൈറ്റ്' , 65 വര്‍ഷം മുതല്‍ 240 മില്യണ്‍ വര്‍ഷം പഴക്കമുള്ള 'അമ്മോനൈറ്റ് ശിലകള്‍', ശിലപോലെ ഉറച്ച തടിയുഗ ഫോസില്‍ അവശിഷ്ടങ്ങള്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റ ഭാഗമായി രൂപപ്പെട്ട അവസാദശിലകള്‍ എന്നിവയും ചരിത്രാന്വേഷകര്‍ക്ക് കൗതുകമായി പ്രദര്‍ശനത്തിനുണ്ട്. പ്രദര്‍ശനം ഇന്ന് അവസാനിക്കും.