ഇ-പോസ് മെഷീന്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

post

ഇടുക്കി : മോട്ടോര്‍ വാഹന വകുപ്പിന്റെ മോഡണൈസേഷനുമായി ബന്ധപ്പെട്ട് വാഹന പരിശോധന എന്ന ലക്ഷ്യത്തോടെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്

നല്‍കിയ ഇ-പോസ് മെഷിന്‍ തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്തു. വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഇ- പോസ് (പോയിന്റ് ഓഫ് സെയ്ല്‍) മെഷീന്‍ ഉപയോഗിച്ച് പരിശോധന നടത്തുമ്പോള്‍ വാഹനത്തിന്റെയും അതിന്റെ ഡ്രൈവറുടെ ലൈസന്‍സിന്റെയും വിശദവിവരങ്ങള്‍ നിമിഷങ്ങള്‍ക്കകം ലഭ്യമാകും. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് പരിശോധിക്കുന്ന വാഹനത്തിന്റെ നമ്പര്‍ ഇ- പോസ് മെഷീനില്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ ടാക്സ്, ഇന്‍ഷുറന്‍സ്, ഫിറ്റ്നസ്, പൊല്യൂഷന്‍ തുടങ്ങിയവയുടെ എല്ലാം വിവരങ്ങള്‍ ഉടനടി ലഭിക്കും. ഇ-പോസ് മെഷീന്‍ പരിശോധനാ ഫലം പേപ്പര്‍ ലെസ് ആയതിനാല്‍ കണ്ടെത്തുന്ന ക്രമക്കേടുകളും പിഴ ഉള്‍പ്പെടെയുള്ള വിവരങ്ങളും അപ്പോള്‍ തന്നെ  വാഹന ഉടമയുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പരില്‍ സന്ദേശമായെത്തും. പിഴ ഓണ്‍ലൈനായി അടക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള ലിങ്കും മെസേജിലുണ്ടാവും. വാഹന ഉടമ അടുത്തില്ലെങ്കിലും ഡ്രൈവര്‍ മുഖേന എ.ടി.എം. വിവരങ്ങള്‍ നല്‍കിയാല്‍ അപ്പോള്‍ തന്നെ പിഴ അടക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വാഹനവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തുന്നതിനാല്‍ തര്‍ക്കമുള്ള പക്ഷം ഉടമക്ക് ഇത് തെളിവായി പരിശോധിക്കുന്നതിനും അവസരമുണ്ട്. മെഷീനില്‍ പതിയുന്ന വിവരങ്ങള്‍ റീ- എഡിറ്റ് ചെയ്യാനാവാത്ത വിധമാണിതിന്റെ രൂപകല്‍പ്പന. ഇന്റര്‍നെറ്റ് സംവീധാനത്തോടെ പ്രവര്‍ത്തിക്കുന്ന മെഷീന് വലിപ്പക്കുറവായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈകാര്യം ചെയ്യുന്നതിനും എളുപ്പമാണ്. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡാണ് മെഷീനുമായി നിരത്തുകളില്‍ പരിശോധനക്കിറങ്ങുക. ഇടുക്കി ജില്ലയില്‍ ഇത്തരത്തില്‍ ആറ് സ്‌ക്വാഡുകളാണുള്ളത്.ഇ- പോസ് മെഷീന്‍ ഉപയോഗിച്ചുള്ള പരിശോധന സുതാര്യമെന്നതിന് പുറമേ  ഉദ്യോഗസ്ഥരും വാഹനവുമായെത്തുന്നവരും തമ്മിലുള്ള തര്‍ക്കം ഒഴിവാക്കുന്നതിനുമാവുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇടുക്കി ജില്ലാ മോട്ടോര്‍ ഫാഴ്‌സ്മെന്റ് ആര്‍.ടി.ഓ. ഹരികൃഷ്ണന്‍ തൊടുപുഴ സ്‌ക്വാഡിനുള്ള ഇ-പോസ് മെഷീന്‍കൈമാറി.തൊടുപുഴ സബ് ആര്‍.ടി.ഓ. ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ തൊടുപുഴ ജോ.ആര്‍.ടി.ഒ. പി.എ. നസീര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബെന്നി ജേക്കബ്ബ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ അജയന്‍, രാംദേവ് എന്നിവര്‍ പങ്കെടുത്തു. ഇതോടൊപ്പം വെങ്ങല്ലൂരില്‍ ജില്ലാ മോട്ടോര്‍ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഓ. ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.