തീരസേനയ്ക്ക് ഒരു ലൈസന്‍സ്

post

മത്സ്യബന്ധന യാനങ്ങളിലെ സ്രാങ്കുകള്‍ക്ക് ലൈസന്‍സ്  പരിശീലനം നല്‍കും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: മറൈന്‍ അക്കാഡമിയില്‍ പരിശീലനം നല്‍കി മത്സ്യബന്ധന യാനങ്ങളിലെ  സ്രാങ്കുകള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായ തീരസേനയ്‌ക്കൊരു ലൈസന്‍സ് പദ്ധതി പ്രകാരമുള്ള വാഹന ലൈസന്‍സ് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന ചടങ്ങ് കല്കട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഷിപ്പിംഗ് നിയമത്തില്‍ നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം നടപ്പാക്കിയാല്‍ 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഏറെ ദോഷകരമായി ബാധിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാനാണ് സ്രാങ്കുകള്‍ക്ക് പരിശീലനം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

തീരദേശത്തെ 2,450 പേര്‍ക്ക് ലൈസന്‍സ് നല്‍കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ 176 പേര്‍ക്കാണ് നല്‍കിയത്.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി,  ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ബി മുരളീ കൃഷ്ണ്‍,  ഫിഷറീസ് യൂനിവേഴ്‌സിറ്റി ഭരണസമിതി അംഗം എച്ച് ബെയ്‌സില്‍ ലാല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വിനീത വിന്‍സന്റ്, ഷീബ ആന്റണി,  ആര്‍ ടി  ഒ വി.സജിത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീതാകുമാരി, ട്രാഫിക് എസ് ഐ പി പ്രദീപ്, ട്രാക്ക് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, സെക്രട്ടറി ജോര്‍ജ് എഫ്. സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.