ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതികരണശേഷി പ്രതീക്ഷയും അഭിമാനവും

post

സംസ്ഥാനതല കേരളോത്സവം 2019 ന് തുടക്കമായി

തിരുവനന്തപുരം: ഐക്യവും സാഹോദര്യവും ശിഥിലീകരിക്കാനുള്ള ശ്രമങ്ങളുണ്ടായപ്പോള്‍ നോക്കിനില്‍ക്കാതെ പ്രതികരിച്ച ഇന്ത്യന്‍ യുവത്വം പ്രതീക്ഷയും അഭിമാനവുമാണെന്ന് വ്യവസായ, കായികയുവജനകാര്യ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. സംസ്ഥാനതല കേരളോത്സവം 2019 ന്റെ ഉദ്ഘാടനം ടാഗോര്‍ തീയറ്ററില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ, കായികരംഗത്തെ കഴിവുകളിലൂടെ യുവജനങ്ങളെ ആകെ ഏകോപിപ്പിക്കാന്‍ കേരളോത്സവത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സാഹോദര്യവും അപകടപ്പെടുമ്പോള്‍ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കുംവിധമാണ് ഇന്ത്യന്‍ യുവത അണിനിരന്നത്. അവര്‍ക്ക് ഈ നാടിനെ രക്ഷിക്കാന്‍ കഴിയും. ഇപ്പോള്‍ ഇന്ത്യയിലെ കോളേജുകള്‍ പ്രതികരണശേഷിയുടെ കേന്ദ്രങ്ങളാണ്. ഒരുതരം ശിഥിലീകരണവും കേരളത്തില്‍ അനുവദിക്കില്ല. യുവജനതയുടെ പ്രതികരണശേഷി പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരളം കണ്ടതാണ്. യുവജനങ്ങള്‍ കലാ, കായിക കഴിവുകള്‍ വളര്‍ത്തിയെടുത്ത് അത് നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തണം. ലക്ഷ്യബോധത്തോടെ ചിന്തിച്ചുയരുന്ന നാടിന്റെ സൃഷ്ടിക്ക് ഇത്തരം മത്സരങ്ങള്‍ സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു.

നാടിനെ ഐക്യപ്പെടുത്താനുള്ള ചുമതല യുവാക്കള്‍ ഏറ്റെടുക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. അവസരങ്ങള്‍ ലഭിക്കാതെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് കേരളോത്സവം മികച്ച വേദിയാണ്. ഇത്രയേറെ ജനപങ്കാളിത്തത്തോടെയുള്ള കലാ, കായികമേള ഇന്ത്യയില്‍ വേറെയില്ല. നാമെല്ലാം ഒന്നാണെന്ന് വിളിച്ചോതാന്‍ കേരളോത്സവം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സര്‍ഗാവിഷ്‌കാരങ്ങള്‍ കൂടുതല്‍ ശക്തിയോടെ പ്രകാശിപ്പിച്ചായിരിക്കണം ആവിഷ്‌കാര സ്വാതന്ത്ര്യം തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കേണ്ടതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നമ്മുടെ സംസ്‌കാരവും കലകളും തിരിച്ചറിയാന്‍ കേരളോത്സവം വേദിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, കെ.എ.എല്‍ ചെയര്‍മാന്‍ കരമന ഹരി, നര്‍ത്തകി നീനാ പ്രസാദ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, മെമ്പര്‍ സെക്രട്ടറി മിനിമോള്‍ എബ്രഹാം, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.എസ്. ചന്ദ്രികാദേവി, ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍. രാംദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. 12 വേദികളിലായി 6500 ഓളം കലാകായിക പ്രതിഭകളാണ് 29 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.