കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ സേവനത്തിന് 300 ഡോക്ടര്‍മാര്‍

post

കൊല്ലം:  ജില്ലയില്‍ തയ്യാറാവുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ സേവനത്തിനായി 300 ല്‍പ്പരം ഡോക്ടര്‍മാര്‍ എത്തുമെന്ന് മന്ത്രി ജെ മേഴ്സി കുട്ടിയമ്മ അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ എം എ), കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍(കെ പി എച്ച് എ) എന്നിവയുടെ സഹകരണത്തോടെയാണ് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും എത്തുക. തിങ്കളാഴ്ച മുതല്‍ ഇവര്‍ക്ക് പരിശീലനം നല്‍കും.                

ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഹരികുമാര്‍, കണ്‍വീനറായി ഐ എം എ കൊല്ലം ബ്രാഞ്ച് പ്രസിഡന്റ് ഡോ ബാബുചന്ദ്രന്‍, പ്രൈവറ്റ് ഹോസ്പിറ്റല്‍  അസോസിയേഷന്‍ പ്രസിഡന്റ് ഡോ ഷാജി, സെക്രട്ടറി ഡോ മോഹനന്‍ നായര്‍ ഉള്‍പ്പെടുന്ന സമിതി യുടെ മേല്‍നോട്ടത്തിലാവും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ജീവനക്കാരുടെ സേവനത്തിനായി ശ്രമം നടത്തുക. കൊല്ലം ബ്രാഞ്ചിലെ ഡോക്ടര്‍മാരില്‍ നിന്ന് പരമാവധി പേരെയും സ്വകാര്യ ആശുപത്രികളിലെ സന്നദ്ധരായ ജീവനക്കാരെയും സേവനത്തിനായി എത്തിക്കുമെന്ന് ഐ എം എ, കെ പി എച്ച് എ ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഐ എം എ, കെ പി എച്ച് എ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി ഓണ്‍ലൈനില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയില്‍ 14 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 1800 കിടക്കകള്‍ തയ്യാറാണ്. ഉദ്ഘാടനം ചെയ്ത 30 കേന്ദ്രങ്ങളില്‍ ജീവനക്കാരെ നിയമിച്ചു വരുന്നു. 5000 കിടക്കകള്‍ ഒന്നാംഘട്ടത്തില്‍ തയ്യാറാക്കാന്‍ തീരുമാനിച്ചതില്‍ 8000 ത്തോളം തയ്യാറാവുന്നുണ്ട്. ആകെ 10000 കിടക്കകളാണ് രണ്ടാം ഘട്ടത്തോടെ തയ്യാറാക്കാന്‍ ലക്ഷ്യമിടുന്നത്