ബക്രീദ്; ജില്ലയില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശം

post

തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ബക്രീദ് ദിന ചടങ്ങുകള്‍ പരമാവധി വീടുകളില്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അഭ്യര്‍ത്ഥിച്ചു. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്നവര്‍ കൂട്ടംകൂടാന്‍ പാടില്ല. ഇത് ഒഴിവാക്കുന്നതിനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. ഖുര്‍ബാനി, വുളുഹിയത്ത് തുടങ്ങിയ ചടങ്ങുകള്‍ നിര്‍വഹിക്കേണ്ട സാഹചര്യത്തില്‍ മതിയായ ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കണം.  കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം പ്രകടമായവര്‍ സാമൂഹിക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. ക്വാറന്റൈനില്‍ കഴിയുന്നവരും പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്‍പ്പെടുന്നവരും കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുന്നവരും നിര്‍ബന്ധമായും റൂം ക്വാറന്റൈനില്‍ത്തന്നെ കഴിയണം. ഇവര്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ മുറിയ്ക്കുള്ളില്‍ത്തന്നെ നിര്‍വഹിക്കണം. കെണ്ടയിന്‍മെന്റ് സോണില്‍ സമൂഹ പ്രാര്‍ത്ഥന, ഖുര്‍ബാനി എന്നിവ അനുവദിക്കില്ല. പ്രാര്‍ത്ഥനാ ചടങ്ങുകളും ബലി ചടങ്ങുകളും അവരവരുടെ വീടുകളില്‍ തന്നെ നിര്‍വഹിക്കണം. വീടുകളില്‍ പരമാവധി അഞ്ചുപേരെ ഉള്‍ക്കൊള്ളിച്ചു മാത്രമേ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്താന്‍ പാടുള്ളുവെന്നും ബലി ചടങ്ങുകള്‍ നിര്‍വഹിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.