മല്‍സ്യവിത്ത് നിക്ഷേപ പദ്ധതി; നെടുമുടി,ചമ്പക്കുളം, കാവാലം പഞ്ചായത്തുകളില്‍ മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

post

ആലപ്പുഴ : സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യവിത്ത് ജലാശയങ്ങളില്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി നെടുമുടി, ചമ്പക്കുളം,കാവാലം പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ അഞ്ച് ലക്ഷം മത്സ്യകുഞ്ഞുങ്ങളെ വീതം നിക്ഷേപിച്ചു. സര്‍ക്കാരിന്റെ സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സംസ്ഥാനത്തെ പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതി പ്രകാരമാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. സംസ്ഥാനതലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഫിഷറിസ് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അധ്യക്ഷത വഹിച്ചു.

നെടുമുടിയിലെ മല്‍സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ നിര്‍വ്വഹിച്ചു . നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ചാക്കോ അധ്യക്ഷത വഹിച്ചു. നെടുമുടി പതിനഞ്ചാം വാര്‍ഡിലെ ഭൂതപണ്ടം കായലിലാണ് മല്‍സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഗ്രാസ് കാര്‍പ് ഇനത്തില്‍ പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ജില്ല ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ശശിധരന്‍ എസ്.ആര്‍, ബ്ലോക്ക് അംഗം ഉല്ലാസ് കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ശശി, റൂബി ആന്റണി എന്നിവര്‍ സംബന്ധിച്ചു. ചമ്പക്കുളം പഞ്ചായത്തിലെ മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപം ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മുരളി അധ്യക്ഷനായി. ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ ദീപു എം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി അലക്‌സ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ചമ്പക്കുളം രണ്ടാം വാര്‍ഡിലെ ബ്ലോക്ക് കടവിലാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

കാവാലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ജി ഷാജി കാവാലം കടവില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാര്‍ഡ് അംഗം സന്ധ്യ സുരേഷ് അധ്യക്ഷത വഹിച്ചു. പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ റിന്‍ഷാ രാജേന്ദ്രന്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ സുശീലന്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഷീന എന്നിവര്‍ സന്നിഹിതരായി. പദ്ധതി പ്രകാരം 5000 ഗ്രാസ് കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് കടവില്‍ നിക്ഷേപിച്ചത്.