കോവിഡ് പ്രതിരോധം ശക്തമാക്കി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

post

102 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം തുറന്നു

കൊല്ലം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 102 കിടക്കകളുള്ള പ്രാഥമിക ചികിത്സാകേന്ദ്രം കരുനാഗപ്പള്ളിയില്‍ ഇന്നലെ(ജൂലൈ 27) ആരംഭിച്ചു. കരുനാഗപ്പള്ളി വി വി വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലാണിത്. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

ഡോക്ടര്‍മാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും താമസിക്കുവാനും പി പി ഇ കിറ്റുകള്‍ സൂക്ഷിക്കുവാനുമുള്ള മുറികളടക്കം ഒരുക്കിയാണ് പ്രാഥമിക ചികിത്സാ കേന്ദ്രം പൂര്‍ണ സജ്ജമായിരിക്കുന്നത്. സിഡ്കോയില്‍ നിന്ന് കിടക്കകളും കരുനാഗപ്പള്ളി റോട്ടറി ക്ലബ് വാഷിംഗ് മെഷീനും  നല്‍കി. കൂടാതെ വിവിധ സംഘടനകളുടെ സഹായത്തോടെ ഫ്രിഡ്ജ്,  ടെലിവിഷന്‍ എന്നിവയും പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ഉറപ്പുവരുത്തി. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം കുടുംബശ്രീ എത്തിക്കും.

കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റുന്നത്. കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീനത്ത് ബഷീര്‍, വൈസ് ചെയര്‍മാന്‍ ആര്‍ രവീന്ദ്രന്‍ പിള്ള, സാമൂഹികക്ഷേമ വകുപ്പ് ചെയര്‍പേഴ്സണ്‍ സൂസന്‍ കോടി,  തഹസില്‍ദാര്‍ പി ഷിബു, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ആര്‍ ഷൈന്‍, മുന്‍സിപ്പല്‍  സെക്രട്ടറി ഫൈസല്‍, എച്ച് ഐ നോഡല്‍ ഓഫീസര്‍ ഫൈസല്‍, കൗണ്‍സിലര്‍ വിജയഭാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,  ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.