വീടുകളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

post

കോഴിക്കോട് : ഒരു വീട്ടില്‍ തന്നെ മൂന്നും നാലും പേര്‍ക്ക്  കോവിഡ്19 രോഗം പിടിപെടുന്ന കുടുംബങ്ങളുടെ എണ്ണം  ജില്ലയില്‍ വര്‍ധിച്ചുവരുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഇങ്ങനെയുള്ള കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്.

പുറത്തുപോകുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ സ്വീകരിക്കാത്തതാണ് വീടുകളിലുള്ളവര്‍ക്ക്  രോഗം വരുന്നതിന് ഇടയാക്കുന്നത്. വീടുകളില്‍ നിന്നും പുറത്തു പോകുന്നവര്‍  കോവിഡ് പ്രതിരോധ മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന്  ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു..

15 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവാക്കള്‍ കുട്ടികള്‍ എന്നിവരാണ് കൂടുതലായും വീടിനു പുറത്തു പോകുന്നത്.സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതെ  ആളുകളുമായി ഇടപഴകി തിരിച്ചെത്തുന്നത് വീടുകളിലുള്ളവര്‍ക്ക്  രോഗം പകരാന്‍  ഇടയാക്കുന്നതായി അധികൃതര്‍ പറയുന്നു.

60ന് മുകളിലും 10ന് താഴെയും പ്രായമുള്ളവര്‍, ശ്വാസകോശ രോഗമുള്ളവര്‍, കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹവും ഹൃദ്രോഗവുമുള്ളവര്‍ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇത്തരക്കാരില്‍ മരണത്തിനു വരെ കോവിഡ് കാരണമാകും.

കൂട്ടംകൂടല്‍, കളിക്കളങ്ങളിലെ ഒത്തുചേരല്‍, അനാവശ്യമായി പുറത്തുപോകല്‍ എന്നിവ ഒഴിവാക്കുന്നത് വൈറസ് വ്യാപനം തടയന്‍ സഹായിക്കും. വീടുകളില്‍ നിന്നും പുറത്തു പോയി വരുന്നതിലും പുറമേനിന്നുള്ളവരുടെ സന്ദര്‍ശനങ്ങളിലും ജാഗ്രത പാലിക്കണം. പുറത്തിറങ്ങുന്നവര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് വൈറസിനെ തുരത്താന്‍ സഹായിക്കും.വീടുകളിലും മാസ്‌ക് ശീലമാക്കുന്നത് രോഗ ബാധയെ തടയാന്‍ സഹായിക്കും.