ലക്ഷ്യം മറികടന്ന് മുന്നൊരുക്കം ;ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങള്‍ സജ്ജം

post

കോഴിക്കോട് : കോവിഡ് 19 സമ്പര്‍ക്ക വ്യാപനത്തിലൂടെ രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ ചികിത്സ ലഭ്യമാക്കാനായി ഒരുക്കേണ്ടുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ എണ്ണത്തില്‍ ജില്ലയില്‍ ലക്ഷ്യം കവിഞ്ഞ  നേട്ടം. ജൂലൈ 23 നകം ജില്ലയിലെ ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങളില്‍  തയ്യാറാവേണ്ടിയിരുന്നത് 4400 കിടക്കകള്‍ ആണ്.   ഈ ലക്ഷ്യത്തെയും മറികടന്ന്   5646 കിടക്കകളാണ് വിവിധ കേന്ദ്രങ്ങളിലായി സജ്ജമായത്. 50 ഫസ്റ്റ് ലൈന്‍  ചികിത്സാ കേന്ദ്രങ്ങള്‍ രോഗികളെ പാര്‍പ്പിക്കാന്‍ പൂര്‍ണ സജ്ജമായിട്ടുണ്ട്. ദിവസങ്ങള്‍ക്കകം എണ്ണായിരത്തോളം കിടക്കകള്‍ തയ്യാറാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. കോവിഡ് പോസിറ്റീവായതും  എന്നാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതുമായ ആളുകളെയാണ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് ചികിത്സ നല്‍കുക. ആശുപത്രികളില്‍ ലഭിക്കുന്ന മുഴുവന്‍ സേവനങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം,  കിടക്ക, മരുന്ന് തുടങ്ങിയവയെല്ലാം ചികിത്സാ കേന്ദ്രങ്ങളില്‍ ലഭിക്കും. ഇവരുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിനോദോപാധികളായ ടിവി, പുസ്തകങ്ങള്‍,  കാരംസ് ബോര്‍ഡ്, ചെസ്സ് ബോര്‍ഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

 ഓരോ കേന്ദ്രങ്ങളിലും ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുന്ന  സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കാന്‍  ഒന്നോ അതിലധികമോ ആംബുലന്‍സുകള്‍  കേന്ദ്രങ്ങളില്‍ ഉണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ  നേതൃത്വത്തിലാണ് രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കുക. രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആകുന്നപക്ഷം ആംബുലന്‍സുകളില്‍ ഇവരെ വീടുകളില്‍ എത്തിക്കും

പഞ്ചായത്തുകളിലായി 50 കിടക്കകളുള്ള ഓരോ കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികളില്‍ 100 കിടക്കകളുള്ള കേന്ദ്രങ്ങളുമാണ് തയ്യാറായത്. കൂടാതെ ജില്ലാതലത്തില്‍ കൂടുതല്‍ ബെഡ്ഡുകള്‍ ഉള്ള കേന്ദ്രങ്ങളും സജ്ജമാണ്. ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ സാമഗ്രികള്‍ പൊതുജന സഹായത്തോടെ ശേഖരിക്കുന്നുണ്ട്.

പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം കോവിഡ് ചികിത്സ ഒരുക്കുകയാണ് ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങളുടെ ലക്ഷ്യം.

 കോവിഡ് പ്രതിരോധത്തിന് ജില്ല പൂര്‍ണ സജ്ജമാണെങ്കിലും എല്ലാവരും കഴിയുന്നത്ര വീടുകളില്‍ സുരക്ഷിതമായിരിക്കണം എന്നും പൊതുഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.