പ്ലാസ്റ്റിക് നിരോധനം: തുണിസഞ്ചികള്‍ റെഡി

post

കൊല്ലം: പ്ലാസ്റ്റിക് കവറുകളുമായി ചുറ്റിനടന്നാല്‍ ഇനി പിടി വീഴും. പക്ഷേ കടയിലേക്ക് പോകുമ്പോള്‍ എന്തു ചെയ്യുമെന്നോര്‍ത്താല്‍ കയ്യിലെത്തും തുണിസഞ്ചി. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടമാണ് പ്ലാസ്റ്റിക് ഇതര സംവിധാനങ്ങളുമായി രംഗത്തിറങ്ങുന്നത്.

ശുചിത്വഹരിത മിഷനുകളുടേയും കുടുംബശ്രീയുടേയും സംയുക്ത സംരംഭമായാണ് പ്ലാസ്റ്റിക് മോചനത്തിന്റെ തുടക്കം. തുണിസഞ്ചികള്‍ പൊതുജനങ്ങളിലേക്ക് എത്തിച്ച് പ്ലാസ്റ്റിക്ക് രഹിത ജീവിതശൈലി സാധ്യമാക്കുകയാണ് ലക്ഷ്യം.

140 കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക്ക് ഇതര ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നത്. സംരംഭകത്വ വായ്പാ പദ്ധതി പ്രകാരം ഇത്തരം വസ്തുക്കളുടെ നിര്‍മാണത്തിന് നാല് ശതമാനം പലിശ നിരക്കില്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് വായ്പ ലഭ്യമാക്കും.

നിലവില്‍ പ്രതിദിനം 25,000 തുണിസഞ്ചികളുടെ ഉത്പാദനശേഷിയുള്ള യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുനലൂര്‍, നെടുമ്പന എന്നിവിടങ്ങളിലെ അപ്പാരല്‍ പാര്‍ക്കുകളില്‍ ആധുനിക മെഷീനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ക്ക് ഉയര്‍ന്ന ഉദ്പാദനശേഷിയാണുള്ളത്.

ഉത്പന്നങ്ങളുടെ ആവശ്യകതയ്ക്ക് അനുസൃതമായി കുടുംബശ്രീ ജില്ലാ മിഷന്‍ ഉത്പാദന വര്‍ധനയും ലഭ്യതയും ഉറപ്പാക്കും. സഞ്ചികള്‍ മിതമായ നിരക്കില്‍ കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്ന് മൊത്തമായും അതത് പഞ്ചായത്തുകളിലെ പ്രത്യേക കൗണ്ടറുകള്‍ വഴി ചില്ലറയായും ലഭിക്കും. ബീച്ച് ഗെയിംസ് സ്റ്റാളുകളിലും മറ്റു വ്യാപാര മേളകള്‍ വഴിയും ഇവ സ്വന്തമാക്കാമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

സംരംഭക സംഗമത്തില്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജെ. രാജേന്ദ്രന്‍ ജില്ലാ കലക്ടറില്‍ നിന്ന് സഞ്ചികള്‍ ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍  എ.ജി. സന്തോഷ്, ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. ഐസക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ യു.ആര്‍. ഗോപകുമാര്‍, പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ്, കുടുംബശ്രീ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സബൂറാ ബീവി, മുഹമദ് ഷെമീം സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.