ഉദ്ഘാടനത്തിനൊരുങ്ങി തണ്ണീര്‍മുക്കം സമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സാ കേന്ദ്രം

post

ആലപ്പുഴ : ഉദ്ഘാടനത്തിനൊരുങ്ങി തണ്ണീര്‍മുക്കം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കിടത്തി ചികിത്സാ കേന്ദ്രം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് 2018-2019 സാമ്പത്തിക വര്‍ഷത്തിലാണ് കിടത്തി ചികിത്സക്കായുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള തുക എം.പി ഫണ്ടില്‍ നിന്നും അനുവദിച്ചത്. കെ.സി വേണുഗോപാല്‍ എം.പി, വയലാര്‍ രവി എം പി എന്നിവരുടെ 50 ലക്ഷം രൂപ വീതം ഒരു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു പറഞ്ഞു.

പ്രദേശ വാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു കിടത്തിചികിത്സാ കേന്ദ്രമെന്നത്. പ്രദേശ വാസികള്‍ മാത്രമല്ല അതിര്‍ത്തി ഗ്രാമമായ കുടവെച്ചൂരിലെ ആളുകളുടെയും ആശ്രയമാണ് തണ്ണീര്‍മുക്കത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രം. കിടത്തി ചികിത്സാ കേന്ദ്രം കൂടി വരുന്നതോടെ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമായി തണ്ണീര്‍മുക്കത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രം മാറും  ഇരു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ ഡോക്ടര്‍സ് റൂം, നേഴ്സ്സുമാര്‍ക്കുള്ള വിശ്രമ മുറി, ഫാര്‍മസി റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.

 ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന കെട്ടിടം ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു പറഞ്ഞു. ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മ്മാണം, സൗന്ദര്യവല്‍ക്കരണം എന്നിവക്കായി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.