ലീഗല്‍ മെട്രോളജി മിന്നല്‍ പരിശോധന:42 കേസുകള്‍, 1,32,000 രൂപ പിഴ ഈടാക്കി

post

ആലപ്പുഴ: ക്രിസ്മസ് കാല മിന്നല്‍ പരിശോധനയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 166 പരിശോധനകള്‍ നടത്തി 42 കേസുകള്‍ എടുത്തു. ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഇറച്ചി-മല്‍സ്യ മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തിയത്. 

ആകെ 29 കേസുകളിലായി 1,32,000 രൂപ പിഴ ഈടാക്കി. 13 പേരുടെ പേരില്‍ നിയമ നടപടികള്‍ തുടരുകയാണ്. കേക്ക് നിര്‍മ്മാതാക്കള്‍, വില്‍പന വില ബേക്കറി ഉടമകള്‍ക്ക് രേഖപ്പെടുത്താന്‍ ഉതകുന്ന രീതിയില്‍ പാക്ക് ചെയ്യുകയും ഇറച്ചി വ്യാപാരത്തിന് ക്യത്യത ഉറപ്പ് വരുത്താത്ത ത്രാസ് ഉപയോഗിക്കുന്നതുമാണ് പ്രധാനമായും കണ്ടെത്തിയ ക്രമക്കേടുകള്‍.

ക്യത്യത ഇല്ലാത്ത ത്രാസ് ഇറച്ചി വ്യാപരത്തിന് ഉപയോഗിച്ചതിന് പുന്നമട, വളവനാട്, മുഹമ്മ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. കേക്ക് പാക്കറ്റുകളില്‍ വില രേഖപ്പെടുത്താത്തതിനും യഥാര്‍ത്ഥവില മറച്ച് കൂടിയ വില രേഖപ്പെടുത്തിയതിനും തട്ടാരമ്പലം, പൈനുംമൂട്, തഴക്കര, കറ്റാനം, ചേര്‍ത്തല പത്മാക്ഷി ജംഗ്ഷന്‍, പാട്ടുകുളങ്ങര, കായംകുളം എരുവ, കഞ്ഞിക്കുഴി, ഫിനിഷിങ്ങ് പോയന്റ് എന്നിവിടങ്ങളിലെ ബേക്കറികളില്‍ നിന്നും 55,000 രൂപ പിഴ ഈടാക്കി. 

മുല്ലക്കല്‍ തെരുവിലെ ആറ് വ്യാപാരികളില്‍ നിന്നും അളവ് തൂക്ക നിയമ ലംഘനത്തിന് 21,000 രൂപ പിഴ ഈടാക്കുകയും ഒരു വ്യാപാരിക്കെതിരെ നിയമ നടപടി ആരംഭിക്കുകയും ചെയ്തു. കനാല്‍ വാര്‍ഡിലെ സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ വില്‍പന വില തിരുത്തിയതിനും വില രേഖപ്പെടുത്താത്ത പാക്കറ്റുകള്‍ വില്‍പനയ്ക്ക് വെച്ചതിനും നടപടി ആരംഭിച്ചു. 

എരമല്ലൂരിലെ ബാര്‍ ഹോട്ടലിന് നോണ്‍ സ്റ്റാന്റേര്‍ഡ് അളവ് ഉപകരണം ഉപ്യൊഗിച്ചതിന് 16,000 രൂപ പിഴ ചുമത്തി. ആലപ്പുഴയിലെ പ്രധാനപ്പെട്ട ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരേയും അളവ് തൂക്ക നിയമ ലംഘനത്തിന് നടപടി ആരംഭിച്ചു. അരി വിറ്റതിന് ബില്ല് നല്‍കുകയും എന്നാല്‍ അരി നല്‍കാതിരിക്കുകയും ചെയ്തതിന് അവലൂകുന്നിലെ റേഷന്‍ കടയ്ക്കും തൂക്കത്തില്‍ കുറവിനു താമരക്കുളം, ചാരുംമൂട്, വള്ളിക്കുന്നം എന്നിവിടങ്ങളിലെ റേഷന്‍ കടകള്‍ക്കുമെതിരെ കേസെടുത്തു. 

അസിസ്റ്റന്റ് കണ്‍ട്രോളറുടെ മേല്‍ നോട്ടത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപികരിച്ചാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും. അസിസ്റ്റന്റ് കണ്‍ട്രോളര്‍മരായ എം. ആര്‍. ശ്രീകുമാര്‍, എസ്. ഷേയ്ക്ക് ഷിബു എന്നിവരുടെ നേത്യത്വത്തില്‍ നടന്ന പരിശോധനകളില്‍ സീനിയര്‍ ഇന്‍സ്‌പെക്റ്റര്‍ ഷൈനി വാസവന്‍ ഇന്‍സ്പെക്റ്റര്‍മാരായ കെ. കെ. ഉദയന്‍, ബിനുബാലക്, പി. പ്രവീണ്‍, ബി. മുരളീധരന്‍ പിള്ള, ആര്‍. എസ്. രഞ്ജിത് എന്നിവര്‍ പങ്കെടുത്തു.