സഫലം 2020: ഓണ്‍ലൈനില്‍ പരാതികള്‍ക്ക് പരിഹാരം

post

ലഭിച്ചത് 67 പരാതികള്‍

ഇടുക്കി : ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2020' വഴി  ഇടുക്കി താലൂക്കില്‍ ലഭിച്ച 67 പരാതികളില്‍ 66  എണ്ണവും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ തീര്‍പ്പാക്കി. ഒരെണ്ണം  തുടര്‍ നടപടികള്‍ക്കായി മാറ്റി. ഇടുക്കി താലൂക്കിലും താലൂക്കിന് കീഴിലുള്ള പത്ത് വില്ലേജ് ഓഫീസുകളിലുമായി 48 പരാതിക്കാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ  അദാലത്തില്‍ പങ്കെടുത്തു. അദാലത്തില്‍ പങ്കെടുക്കാതിരുന്നവര്‍ക്ക് പരാതിയിന്‍ മേല്‍ സ്വീകരിച്ച നടപടി ഓണ്‍ലൈനായി അറിയുവാന്‍ കഴിയും.

വില്ലേജ് ഓഫീസുകളെയും താലൂക്ക് ഓഫീസും കളക്ടറേറ്റും ബന്ധപ്പെടുത്തി വീഡിയോ കോണ്‍ഫറന്‍സായാണ് അദാലത്ത് നടത്തിയത്. ഐടി മിഷനും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററുമാണ് വീഡീയോ കോണ്‍ഫറന്‍സിന്  സാങ്കേതിക സൗകര്യം ഒരുക്കിയത്.

ഇടുക്കി താലൂക്കില്‍  റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 39 പരാതികളും, പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് 17,  മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് 11 പരാതികളുമുണ്ടായിരുന്നു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് വസ്തു അതിര്‍ത്തി തര്‍ക്കം, പട്ടയപ്രശ്‌നം, സര്‍വ്വേ-റീസര്‍വ്വേ നടപടികളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികള്‍ ലഭിച്ചത്.  

അദാലത്തില്‍  ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ പരാതികള്‍ കേട്ടു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി കുര്യാക്കോസ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പ്രവീണ്‍, ജില്ലാ സര്‍വെ സൂപ്രണ്ട് എസ്.അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവര്‍ കളക്ട്‌റേറ്റിലും  ഇടുക്കി താലൂക്ക് ഓഫീസില്‍ തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫും അദാലത്തിന് നേതൃത്വം നല്‍കി.