പെട്ടിമുടിയില്‍ 12 വര്‍ഷത്തിനുശേഷം നെല്ലു വിളയും

post

15 ഏക്കര്‍ പാടത്ത് കൃഷിയിറക്കും

ഇടുക്കി : പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക്  മുമ്പുവരെ പെട്ടിമുടി ആദിവാസി കുടിയില്‍ നിലനിന്നിരുന്ന നെല്‍കൃഷി വീണ്ടും തിരികെയെത്തുന്നു. അന്യം നിന്നുപോയ കാര്‍ഷിക സമൃദ്ധിയെ തിരികെയെത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും  പെട്ടിമുടിയിലെ കര്‍ഷകര്‍ ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് നെല്‍കൃഷി പുനരാരംഭിക്കുന്നത്.  കതിരണിയുന്ന പാടശേഖരങ്ങള്‍ ഇക്കുറി  തിരിച്ചെത്തുമ്പോള്‍ കൃഷിക്ക് പിന്തുണയുമായി  അടിമാലി ഗ്രാമപഞ്ചായത്തും ഹരിത കേരളമിഷനും കൃഷിഭവനും യു.എന്‍.ഡി.പിയും ഒപ്പമുണ്ട്. 15 ഏക്കര്‍ പാടശേഖരത്താണ് ആദ്യഘട്ടത്തില്‍ കൃഷിയിറക്കുന്നത്. 21 ഓളം കര്‍ഷകര്‍ അവരവരുടെ പാടങ്ങളില്‍ കൃഷിയിറക്കും. ഞാറു നടീലിനുവേണ്ടിയുള്ള ഞാറ്റടി തയ്യാറാക്കി വിത്ത് വിതയ്ക്കല്‍ കര്‍ഷകര്‍ ആരംഭിച്ചു. 25 ദിവസത്തിനുശേഷമാണ് പാടങ്ങളില്‍ ഞാറു നടുക.

നെല്‍കൃഷി തിരികെ എത്തുമ്പോള്‍ ഇവിടുത്തെ  കര്‍ഷകരും ഏറെ സന്തുഷ്ടരാണ്. ഞാറ്റടി തയ്യാറാക്കി വിത്തു വിതച്ചതും കര്‍ഷകരുടെ നേതൃത്വത്തില്‍ തന്നെ. ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തില്‍ ഊരുമൂപ്പന്‍ രാജനും അവന്തിക രാമകൃഷ്ണനും ചേര്‍ന്നാണ് വിത്തു വിതക്കലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.  വര്‍ഷങ്ങളായി കൃഷിയിറക്കാതിരുന്ന പാടങ്ങള്‍ ഒരുക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ്. യന്ത്ര സംവിധാനങ്ങളും കര്‍ഷകര്‍ക്കായി വിവിധ വകുപ്പുകളുടെ പിന്തുണയോടെ ക്രമീകരിച്ചിട്ടുണ്ട്.  ചെറുകിട ജലസേചന വകുപ്പിന്റെ പിന്തുണയോടെ പാടശേഖരങ്ങളിലേക്കുള്ള കനാലുകള്‍ വൃത്തിയാക്കി ജലസേചനത്തിനുള്ള സംവിധാനങ്ങളും സജ്ജമാക്കി. 200 കിലോ  വിത്താണ് ഞാറ്റടിയില്‍ വിതച്ചത്. കുറിയകൈമ എന്ന ഇനത്തില്‍പെട്ട നാടന്‍ വിത്തിനമാണ് പെട്ടിമുടിയില്‍ കൃഷി ചെയ്യുക. ഈ വിത്തിനത്തിന് മഴയെയും വരള്‍ച്ചയെയും പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കാനുള്ള കരുത്തുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. പാടശേഖരങ്ങള്‍  ക്രമീകരിക്കുന്ന ജോലികള്‍  തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ത്തിയായി വരുന്നു.

 കര്‍ഷകരായ രാജന്‍ മണി, രാമകൃഷ്ണന്‍, മിനി എന്നിവരും കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഉദ്യോഗസ്ഥരായ  കാര്‍ത്തി എസ്, ഫിലിപ്പ് തങ്കച്ചന്‍, ജ്യോതി, യു.എന്‍.ഡി.പിയുടെ തനതു വിത്തുവിതയ്ക്കല്‍ ഉപദേഷ്ടാവായ കെ.പി ഇല്ലിയാസ് തുടങ്ങിയവരും വിത്തുവിതക്കലിന് പിന്തുണയുമായി കര്‍ഷര്‍ക്കൊപ്പമുണ്ട്. 2008 ലാണ് ഏറ്റവും ഒടുവില്‍ പെട്ടിമുടിയില്‍ നെല്‍കൃഷി ചെയ്തത്.