കോവിഡ് 19; വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് നിന്ദ്യവും അപഹാസ്യവും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

തിരുവനന്തപുരം : ജില്ലയില്‍ കോവിഡ്-19 ന്റെ പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്ന ചില പ്രത്യേക പ്രദേശങ്ങളില്‍ ചിലര്‍ സാധാരണക്കാര്‍ക്കിടയില്‍ വ്യാജപ്രചാരണം നടത്തി അവരെ തെരുവിലിറക്കുന്നത് അത്യന്തം ക്രൂരവും നിന്ദ്യവുമായ നടപടിയാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരു മഹാമാരിയില്‍ നിന്നും രക്ഷ നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്ത് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അതിന് തുരങ്കംവെയ്ക്കാന്‍ ശ്രമിക്കുന്നത് എന്തിന്റെ പേരിലാണെങ്കിലും അങ്ങേയറ്റം പരിഹാസ്യവും അപലപനീയവുമാണ്. എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കേണ്ടുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള നിന്ദ്യ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ഉടനടി അതില്‍ നിന്നും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കളക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ്-19 അവലോകന യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതു തന്നെയാണ്. പക്ഷേ ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ നമുക്ക് മുന്നിലില്ല. രോഗ വ്യാപനത്തിന്റെ തോത് വല്ലാതെ വര്‍ദ്ധിച്ച കോര്‍പ്പറേഷനിലെ ചില വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളായും ബഫര്‍ സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവില്‍ ബഫര്‍ സോണുകളിലുള്‍പ്പെട്ട മുട്ടത്തറ, വലിയതുറ, വള്ളക്കടവ് വാര്‍ഡുകളില്‍ മാത്രം നിലവിലുള്ള നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ രാവിലെ ഏഴുമുതല്‍ 11 മണിവരെ പ്രവര്‍ത്തിക്കുന്ന അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കാം. കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം പ്രവര്‍ത്തനം. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിന് ഈ പ്രദേശങ്ങളില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട് എന്നതിനാലാണ് ഇളവ് നല്‍കുന്നത്. കൂടാതെ സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയവയുടെ ന്യായവില മൊബൈല്‍ യൂണിറ്റുകള്‍ ദിവസേന ഈ പ്രദേശങ്ങളിലെത്തി വില്‍പ്പന നടത്തും. മൊബൈല്‍ എ.ടി.എമ്മിന്റെ സേവനവും ലഭ്യമാക്കും. ഇവിടങ്ങളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. കൂടാതെ നാടന്‍ വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും അനുമതി നല്‍കുന്നു. പ്രദേശത്തുള്ളവരുടെ ഉപയോഗത്തിനായുള്ള മത്സ്യബന്ധനമാണ് അനുവദിക്കുന്നത്. മത്സ്യം ബാക്കിവരികയാണെങ്കില്‍ മത്സ്യഫെഡ് അടക്കമുള്ള സംവിധാനങ്ങളിലൂടെ അത് വില്‍ക്കുന്നതിനുള്ള സാഹചര്യമൊരുക്കും. കന്യാകുമാരിയില്‍ നിന്ന് ഇങ്ങോട്ടുള്ള മത്സ്യബന്ധനവും കടല്‍യാത്രയും കര്‍ശനമായും തടയും. മേഖലകളില്‍ കോഴിയിറച്ചിയുടെ വില്‍പ്പനയ്ക്കായി കെപ്കോയുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ സേവനങ്ങള്‍ 24 മണിക്കൂറും ലഭിക്കാനുള്ള സംവിധാനങ്ങളും നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ രണ്ട് മൊബൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. റേഷന്‍കടകള്‍ വഴി സൗജന്യമായി അരി വിതരണവും നടത്തിവരുന്നു. ഈ മഹാവിപത്തിനെ തടയാന്‍ മനുഷ്യസാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചിലര്‍ ചേര്‍ന്ന് ഇതിനെയൊക്കെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജനങ്ങള്‍ സംയമനത്തോടെ ഈ സാഹചര്യങ്ങള്‍ മനസിലാക്കണമെന്നും കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.