വനങ്ങള്‍ സംരക്ഷിക്കേണ്ടത് പാരിസ്ഥിതിക മൂല്യങ്ങള്‍ക്കായി : മന്ത്രി കെ രാജു

post

കൊല്ലം :  വനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രധാന ആവശ്യകത പാരിസ്ഥിതിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനായെന്ന് വനം-വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. സംസ്ഥാന വനം വകുപ്പ് സംഘടിപ്പിച്ച എഴുപതാമത് വന മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനത്തെ ആശ്രയിച്ചാണ് പ്രകൃതി, മനുഷ്യര്‍,  ജന്തുജാലങ്ങള്‍ എന്നിവയുടെ നിലനില്‍പ്പ്. അതുകൊണ്ടുതന്നെ വനസംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിച്ചു ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.   തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള വിവിധ ഫോറസ്റ്റ് ഡിവിഷനുകള്‍,  വനാശ്രിത സമൂഹം എന്നിവരുടെ സഹകരണത്തോടെയാണ് വനമഹോത്സവം വിജയകരമാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനസംരക്ഷണത്തിനായി വിവിധ പദ്ധതികളാണ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വരുന്നത്. വനം വകുപ്പിന്റെ  സ്വപ്നപദ്ധതിയായ തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. വന മഹോത്സവത്തിന്റെ  ഭാഗമായി സ്വാഭാവികവനം, നഗരവനം, വിദ്യാവനം, കയര്‍ റൂട്ട് ട്രെയ്നര്‍ എന്നീ പദ്ധതികളും വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളും, കരിമ്പുഴ യിലെ പതിനെട്ടാമത് വന്യജീവി സങ്കേതവും ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞത് വനം വകുപ്പിന്റെ മികച്ച നേട്ടങ്ങള്‍ ആയി കാണുന്നവെന്നും മന്ത്രി പറഞ്ഞു.

നെടുങ്ങല്ലൂര്‍ പച്ച വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആനപെട്ടകോങ്കല്‍- നെടുങ്ങല്ലൂര്‍പച്ച ഉള്‍വനത്തില്‍ വന-പരിസ്ഥിതി പുനസ്ഥാപന തൈ നടീലും വന യാത്രയും നടത്തി. വനമഹോത്സവത്തോടനുബന്ധിച്ച് വിവിധ ഫോറസ്റ്റ് ഡിവിഷനുകളിലെ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകളും നട്ടു.

തെ•ല ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യ വനം മേധാവി പി കെ കേശവന്‍ അധ്യക്ഷനായി.  തെ•ല ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ സുനില്‍ ബാബു, റേഞ്ച് ഓഫീസര്‍ എ കെ ശശികുമാര്‍, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലൈലജ,  വനംവകുപ്പ് ഉദ്യോഗസ്ഥര്‍,  വനസംരക്ഷണ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു