മികച്ച ഗുണമേന്മ; ഹിറ്റായി ഖാദി മാസ്‌ക്

post

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഖാദി മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

കണ്ണൂര്‍ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഖാദി മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഖാദി മാസ്‌കുകള്‍ നിര്‍ബന്ധമാക്കുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസ്‌കുകള്‍ ഖാദി ബോര്‍ഡില്‍ നിന്ന് വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദങ്ങളില്‍ നിന്നായി മാസ്‌കുകളുടെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു.

നൂറിലേറെ തവണ കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന കട്ടിയുള്ള 'മനില' തുണി ഉപയോഗിച്ചാണ് ഖാദി ബോര്‍ഡ് മാസ്‌ക്കുകള്‍ നിര്‍മ്മിക്കുന്നത്. വിവിധ നിറങ്ങളിലുള്ള മാസ്‌ക്കുകള്‍ ഖാദി ബോര്‍ഡിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാവും. മാസ്‌ക് ഒന്നിന് 15 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ 100 രൂപയ്ക്ക് വാങ്ങുകയാണെങ്കില്‍ 13 രൂപ നിരക്കില്‍ മാസ്‌ക് ലഭിക്കും. കട്ടിയുള്ള തുണി ആയതിനാല്‍ മാസ്‌കുകള്‍ക്ക് ഒരു പാളിയാണ്. ഇലാസ്റ്റിക് ഉള്ള മാസ്‌കുകളും കെട്ടാന്‍ കഴിയുന്ന മാസ്‌കുകളുമാണ് നിര്‍മ്മിക്കുന്നത്്. ഓണത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള ട്രെന്‍ഡി മാസ്‌കുകള്‍ വിപണിയിലിറക്കുമെന്ന് ഖാദി ബോര്‍ഡ് ഡെപ്പ്യൂട്ടി ഡയറക്ടര്‍ എന്‍ നാരയണന്‍ പറഞ്ഞു. വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ അവയ്ക്ക് അനുയോജ്യമായ മാസ്‌കുകള്‍ സൗജന്യമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജില്ലയില്‍ നിന്ന് ഇരുപാതിനായിരം രൂപയുടെ മാസ്‌ക്കുകളാണ് വിറ്റഴിച്ചത്. കണ്ണൂരിലെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നിന്ന് മാത്രമായി അഞ്ചായിരം രൂപയുടെ വിറ്റുവരവാണ് ഉണ്ടായതെന്ന് മാനേജര്‍ കെ വി ഫാറൂഖ്് പറഞ്ഞു. പ്രായം ചെന്നവരും ചെറുപ്പക്കാരും മാസ്‌കുകള്‍ തേടി എത്തുന്നതായും അദ്ദേഹം പറഞ്ഞു.