കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയുടെ പ്രവര്‍ത്തനം ഇന്നാരംഭിക്കും

post

ഇടുക്കി : കട്ടപ്പനയില്‍  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയുടെ ഉദ്ഘാടനം നടന്നു.മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സംസ്ഥാനത്ത് പുതിയതായി പ്രവര്‍ത്തനമാരംഭിക്കുന്ന 17 കോടതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടായിരുന്നു കട്ടപ്പന  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയുടെ ഉദ്ഘാടനവും നടന്നത്.

നമ്മുടെ രാജ്യത്ത് കുട്ടികളുടെ അവകാശങ്ങള്‍    സംരക്ഷിക്കാന്‍ നിരവധി നിയമങ്ങള്‍ നടപ്പാക്കപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സംഭവങ്ങളാണ് കാണാന്‍ സാധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.കുട്ടികള്‍ക്കെതിരായ ഒരു ലക്ഷത്തി അറുപത്തി ആറായിരം കേസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 1023 സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക്  കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രിംകോടതി  നിര്‍ദേശം നല്‍കിയത്.ഇതിന്‍ പ്രകാരം സംസ്ഥാനത്ത്  28 സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. അതിനായുള്ള തുക സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. അതില്‍ ഉള്‍പ്പെടുന്ന 17 കോടതികളുടെ പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിപ്പോലും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളാപോലീസിന്റെ 117 ടീമുകള്‍ നടത്തിയ റെയിഡില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 89 പേരാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍  അറസ്റ്റിലായതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെ സംബന്ധിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായാണ് പുതിയതായി കട്ടപ്പനയില്‍  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പന കോര്‍ട്ട് കോംപ്ലക്‌സില്‍ ലളിതമായ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.കട്ടപ്പന ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ റ്റി പി മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സബ് ജഡ്ജ്  കെ പി ജോയ് മുഖ്യപ്രഭാഷണം നടത്തി.

കട്ടപ്പനയെ സംബന്ധിച്ച് രണ്ട് ജില്ലാ കോടതികള്‍ ഉള്‍പ്പെടെ ആറോളം കോടതികളാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് കട്ടപ്പനയിലെ അഭിഭാഷകരുടെ ശ്രമഫലമായി ഉണ്ടായതാണെന്നും സബ് ജഡ്ജ് കെ പി ജോയി പറഞ്ഞു.പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന പോക്‌സോ കോടതി പൊതുജനത്തിന് ഏറെ ഉപകാരപ്രദമായിരിക്കുമെന്നും സബ് ജഡ്ജ് വ്യക്തമാക്കി. കട്ടപ്പന മജിസ്‌ട്രേറ്റ് ഫസല്‍ റഹ്മാന്‍, കട്ടപ്പന മുന്‍സിഫ് അനുപമ എസ് പിള്ള, കട്ടപ്പന ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്

അഡ്വ.റ്റി പി മാത്യു, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്  സെക്രട്ടറി അഡ്വ.വി എസ് ദിപു, അഡ്വ.ജിജി  ഡാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, കോടതി സ്റ്റാഫ് പ്രതിനിധികള്‍, അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കട്ടപ്പന ബാര്‍ അസോസിയേഷന്റെ നേത്യത്വത്തില്‍ അഭിഭാഷകര്‍ സംഭാവന നല്‍കിയ പത്ത് ലക്ഷം രൂപാ മുടക്കിയാണ് പുതിയ കോര്‍ട്ട് ഹാള്‍, ചൈല്‍ഡ് റൂം, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, ജഡ്ജസ് ചേമ്പര്‍, ഓഫീസ് റൂമുകള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയത്.1993 ല്‍ സബ് കോടതി മാത്രമായ് ആരംഭിച്ച കട്ടപ്പന ജുഡീഷ്യല്‍ സെന്ററില്‍ ഇപ്പോള്‍ കുടുംബക്കോടതി, സബ് കോടതി, മുന്‍സിഫ് കോടതി, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ഗ്രാം ന്യായാലയ, ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ക്യാമ്പ് സിറ്റിംഗ്, മോട്ടോര്‍ വാഹനാപകട ക്ലയിം  ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ് എന്നിവയും നടന്നു വരുന്നു.ജഡ്ജിയുള്‍പ്പെടെ 7 ജീവനക്കാരാണ് കട്ടപ്പന പോക്‌സോ കോടതിയുടെ ഭാഗമായുള്ളത്.പുതിയ കോടതിയുടെ ജഡ്ജായി ജില്ലാ ജഡ്ജ് ഫിലിപ്പ് തോമസ് നിയമിതനായി. കോടതിയുടെ പ്രവര്‍ത്തനം ഇന്നു (1.07.2020) മുതല്‍ ആരംഭിക്കും.അവധി ദിനങ്ങള്‍ ഒഴികെ എല്ലാ ദിവസവും കോടതിയുടെ പ്രവര്‍ത്തനം നടക്കും.