ആദിവാസി ഊരുകളില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളൊരുക്കി ട്രൈബല്‍ സ്‌കൂള്‍

post

ഇടുക്കി : വിദ്യാര്‍ഥികളുടെ പഠനത്തിന് മുടക്കം വരാതിതിരിക്കാന്‍ കരിപ്പിലങ്ങാട് ഗവ. ട്രൈബല്‍ യു.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ തയ്യാറാക്കി. ഒന്ന് സ്‌കൂളിലും ബാക്കി രണ്ടെണ്ണം ചുറ്റുവട്ടത്തുള്ള തുമ്പിച്ചി, നാടുകാണി എന്നീ ആദിവാസി ഊരുകളിലുമായാണ് പ്രത്യേക പഠന കേന്ദ്രങ്ങള്‍ ഒരുക്കിയത്.

ഓണ്‍ലൈന്‍ ക്ലാസുകളുടെ ആദ്യ ദിനങ്ങളില്‍ പല വിദ്യാര്‍ഥികള്‍ക്കും വിവിധ കാരണങ്ങള്‍ക്കൊണ്ട് പഠിക്കാനായിരുന്നില്ല. ചില വീടുകളില്‍ ടി.വി. ഇല്ലാതിരുന്നതും പലയിടത്തും മൊബൈല്‍ സിഗ്‌നല്‍ ലഭ്യമല്ലാത്തതുമൊക്കെ പ്രതിസന്ധി രൂക്ഷമാക്കി. ഇതേ തുടര്‍ന്ന് സ്‌കൂളില്‍ വരുന്ന വിദ്യാര്‍ഥികളെ മൂന്ന് മേഖലകളാക്കി തിരിച്ച് ഓരോ സ്ഥലങ്ങളിലും പഠനകേന്ദ്രങ്ങള്‍ തയ്യാറാക്കുകയായിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്ക് ഇവിടങ്ങളിലെ ചുമതലകള്‍ വീതിച്ച് നല്‍കി. ഇവര്‍ക്ക് വേണ്ട സഹായങ്ങളുമായി പി.ടി.എ. ഭാരവാഹികളും രക്ഷിതാക്കളും ഒപ്പമുണ്ട്.

 ആദ്യ ദിവസങ്ങളില്‍ മുഴുവന്‍ ക്ലാസുകളിലെ വിദ്യാര്‍ഥികളും അതാത് പഠനകേന്ദ്രങ്ങളില്‍ ഒരുമിച്ചെത്തിയാണ് ക്ലാസില്‍ പങ്കെടുത്തത്. തുടക്കത്തില്‍ സ്‌കൂളിലേയും അധ്യാപകരുടേയും കമ്പ്യൂട്ടറുകളില്‍ റെക്കോഡ് ചെയ്ത പാഠ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു പഠിപ്പിച്ചത്. പിന്നീട് ക്ലാസ് അടിസ്ഥാനത്തില്‍ പാഠഭാഗങ്ങള്‍ ചാനലില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതോടെ ടി.വി. ഇല്ലാത്തത് പ്രശ്‌നമായി.

നാടുകാണിയിലെ കേന്ദ്രത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലായി 27 വിദ്യാര്‍ഥികളുണ്ട്. സമീപ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, പ്ലസ് വണ്‍ വിഭാഗത്തിലെ മൂന്ന് പേരും ഇവിടെയാണ് പഠിക്കുന്നത്. കേരളപട്ടിക വര്‍ഗ ഊരാളി സമുദായ സംഘടനയുടെ ഓഫീസില്‍ നടക്കുന്ന ഇ- ക്ലാസിലെ എല്ലാവരും നാടുകാണി ഊരിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ്. ആദ്യ ദിവസങ്ങളില്‍ ഒരുമിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പി.ടി.എ. യുടെ നേതൃത്വത്തില്‍ ഭക്ഷണവും നല്‍കി. തുമ്പിച്ചിയിലും കേരളപട്ടിക വര്‍ഗ ഊരാളി സമുദായ സംഘടനയുടെ ഓഫീസിലാണ് ക്ലാസ് നടക്കുന്നത്. ഇവിടെ പത്തോളം വിദ്യാര്‍ഥികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ട്. സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പഠിക്കുന്നു.

സിഗ്‌നല്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടതോടെയും മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ലഭ്യമായതോടെയും ഏതാനും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാനുള്ള സാഹചര്യമൊരുങ്ങി. സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ ഇപ്പോഴും പഠനകേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഓരോ വിഭാഗത്തിന്റെയും ക്ലാസുകള്‍ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാര്‍ഥികളെ ക്ലാസ് അധ്യാപകര്‍ ഫോണില്‍ വിളിച്ച് പഠന വിവരം തിരിക്കുന്നുമുണ്ട്.

സ്‌കൂളിലെ പ്രധാന അധ്യാപിക ഷേര്‍ലി മോള്‍ ഫിലിപ്പ്, അധ്യാപകരായ ബീന മുരുകന്‍, രെസ്‌ന രവി, മിനിമോള്‍ ഈനാസ്, നീന മറ്റം, ഉഷാ ദേവി, രാജേശ്വരി, നീതു, സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ വിനീത് ചന്ദ്രന്‍, താല്‍ക്കാലിക അധ്യാപിക രാഖി.വി.ആര്‍, എന്നിവരുടെ നേതൃത്വത്തിലാണ് പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.