കയര്‍ ഭൂവസ്ത്രം കൈത്തോടിന് പുതുജീവന്‍ നല്‍കി

post

ഇടുക്കി : കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ ഉള്‍പ്പെട്ട അരയത്തിനാല്‍പ്പടി കാഞ്ഞിരംപടി തോടിന്റെ ഭാഗമായ വാഴേല്‍പ്പടി മുതല്‍ കാഞ്ഞിരം പടിവരെയുള്ള ഭാഗത്താണ് തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രം അണിയിക്കുന്നത്.കാടും പടര്‍പ്പും നിറഞ്ഞതും മാലിന്യവാഹിനിയുമായിരുന്ന കൈത്തോടിന് പുതുജീവന്‍ നല്‍കുകയാണ് ലക്ഷ്യം.തോടിന്റെ കരകളിടിയുകയും സമീപത്തെ കൃഷിയിടങ്ങളില്‍ മഴക്കാലത്ത് വെള്ളം കയറുകയും ചെയ്യുന്നത് സാധാരണമായിരുന്നു. ഇതിന് പരിഹാരമെന്നവണ്ണമാണ് തോടിന്റെ ഇരുകരകളിലും കയര്‍ഭൂവസ്ത്രമണിയിക്കാന്‍ തീരുമാനിച്ചത്. 

തോടിന്റെ ഇരുകരകളിലുമായി ഏകദേശം 500 മീറ്ററോളം നീളത്തില്‍ കയര്‍ഭൂവസ്ത്രം മുഖേന സംരക്ഷണഭിത്തി തീര്‍ക്കും.തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചുള്ള നിര്‍മ്മാണജോലികള്‍ അവസാനഘട്ടത്തിലെത്തിയതായി ഗ്രാമപഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍ വ്യക്തമാക്കി. കയര്‍ഭൂവസ്ത്രത്താല്‍ സംരക്ഷണഭിത്തി തീര്‍ക്കുന്നതിനൊപ്പം ഇരുകരകളിലും പുല്ല് വച്ച് പിടിപ്പിക്കുന്ന ജോലിയും നടക്കുന്നുണ്ട്.ഇതിനായി കയര്‍ഭൂവസ്ത്രത്തിനിടയില്‍ വിത്ത് പാകുകയാണ് ചെയ്യുന്നത്.നിര്‍മ്മാണജോലികള്‍ക്കാവശ്യമായ കയറും മറ്റും ആലപ്പുഴയില്‍ നിന്നുമാണ് എത്തിച്ചിട്ടുള്ളത്.ഭൂവസ്ത്രം ഉറപ്പിക്കാന്‍ ആവശ്യമായ മുളയാണി തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെ നിര്‍മ്മിച്ചു.തോടിന്റെ പുതുജീവന്‍ സാധ്യമാക്കുന്ന  നിര്‍മ്മാണ ജോലികള്‍ക്ക് പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍,മേറ്റുമാര്‍,തൊഴിലാളികള്‍,പ്രദേശവാസികള്‍ എന്നിവരുടെ പിന്തുണ ലഭിച്ച് വരുന്നതായും ഗ്രാമപഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍ പറഞ്ഞു.