ആല്‍ബിനും അലനും വെളിച്ചമായി..'ടീച്ചറമ്മ' മാരുടെ കരുതലും കാവലും

post

 ഇടുക്കി : സഹോദരങ്ങളുമായ ആല്‍ബിനും അലനും സ്വന്തം വീട്ടില്‍ വൈദ്യുതി വെളിച്ചത്തിലിരുന്ന് പഠിക്കാന്‍ തുടങ്ങി. അതും മറ്റ് വിദ്യാര്‍ഥികളെപ്പോലെ വീട്ടിലെ ടി.വി. യിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ തന്നെ. സംഭവിച്ചത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന അമ്പരപ്പിലാണ് ഇപ്പോഴിവര്‍.  കുളമാവ് നാടുകാണിക്ക് സമീപം കരിപ്പിലങ്ങാട് ഗവ. ട്രൈബല്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളാണിവര്‍. ആല്‍ബിനും അലനും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്ത ദുരിതത്തിന് അറുതി വരുത്താന്‍  സ്‌കൂളിലെ അധ്യാപകര്‍ നടത്തിയ നിരന്തര ഇടപെടലാണ് വീട്ടില്‍ വൈദ്യുതിയും ടെലിവിഷനും എത്തിക്കാനിടയാക്കിയത്. തൊടുപുഴ - പുളിയന്‍മല സംസ്ഥാന പാതയിലെ കരിപ്പിലങ്ങാട് അയ്യകാട് ബസ് സ്റ്റോപ്പില്‍ നിന്നും രണ്ടര കിലോമീറ്ററോളം ചെങ്കുത്തായ ഇറക്കമിറങ്ങിയാലാണ് ഇവരുടെ വീട്ടിലെത്തുക. പകല്‍ പോലും നടക്കാന്‍ പേടി തോന്നുന്നതും പാമ്പും കുരങ്ങും കാട്ടുപന്നിയും ഉള്‍പ്പെടെ വിഹരിക്കുന്ന പ്രദേശത്ത് കൂടി കല്ലും മുള്ളും നിറഞ്ഞ  കാട്ടുപാതയിലൂടെയാണ് അഞ്ചിലും ഏഴിലും പഠിക്കുന്ന ഈ കുരുന്നുകള്‍ വര്‍ഷങ്ങളായി സ്‌കൂളിലേക്ക് നടന്നെത്തിയിരുന്നത്. വഴിയോരത്തെ മുള്‍ച്ചെടികളില്‍ കുരുങ്ങി വസ്ത്രങ്ങള്‍ കീറിപ്പോകുമ്പോഴും അതുമായി സ്‌കൂളിലെത്തേണ്ട അവസ്ഥ. വീട്ടിലെ സാമ്പത്തിക പിന്നോക്കാവസ്ഥമൂലം അധ്യാപകരാണ് പലപ്പോഴും വസ്ത്രങ്ങളും മരുന്നും ഭക്ഷണവും ഉള്‍പ്പെടെ ലഭ്യമാക്കി കുട്ടികളെ സഹായിച്ചിരുന്നത്.

ഇരുവരുടേയും ദുരിതങ്ങള്‍ പലപ്പോഴും പ്രാദേശിക ഭരണകൂടങ്ങളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സ്‌കൂള്‍ അധികൃതര്‍ യഥാസമയങ്ങളില്‍ അറിയിക്കുന്നുണ്ടായിരുന്നു. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പും ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് സ്‌കൂളില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എട്ടിലേക്ക് ജയിച്ച ആല്‍ബിനും അഞ്ചിലേക്ക് ജയിച്ച അലനും  കോവിഡ് പശ്ചാത്തലത്തില്‍  ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസില്‍  പങ്കെടുക്കാന്‍ സാഹചര്യമില്ലാത്തത് കുട്ടികളെയും സ്‌കൂള്‍ അധികൃതരെയും ഒരേ പോലെ വിഷമത്തിലാക്കി. രണ്ടര കിലോമീറ്റര്‍ അകലെ പ്രധാന റോഡരികിലായുള്ള മറ്റൊരു വിദ്യാര്‍ഥിയുടെ വീട്ടില്‍ ഇവര്‍ക്കും  ടി.വി. കാണുന്നതിനുള്ള താല്കാലിക സൗകര്യം അധ്യാപകരിടപെട്ട് ഒരുക്കി. ഇതിനും ചില ദിവസങ്ങളില്‍ പ്രായോഗിക തടസങ്ങള്‍ നേരിട്ടതോടെ ഏത് വിധേനയും കുട്ടികളുടെ വീട്ടില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് അധ്യാപകര്‍ ശ്രമം തുടങ്ങി.

 ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് സ്‌കൂളിലെ പ്രധാന അധ്യാപിക ഷേര്‍ലി മോള്‍ ഫിലിപ്പ് വിദ്യാഭ്യാസ വകുപ്പധികൃതര്‍ക്ക് കത്തെഴുതി. ഇതോടൊപ്പം സ്‌കൂളിലെ അധ്യാപിക ബീന മുരുകന്‍ ഇടപെട്ട് തിരുവനന്തപുരത്തുള്ള കെ.എസ്.ഇ.ബി. ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലിന്‍ പരമേശ്വരനെ വിവരമറിയിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജൂണ്‍ 19 ന് രാവിലെ കെ.എസ്.ഇ.ബി. ചെയര്‍മാനും എം.ഡി.യുമായ എന്‍.എസ്. പിള്ളക്ക് വാട്‌സാപ്പിലൂടെ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം വിവരിച്ച് സന്ദേശമയച്ചു. കുട്ടികളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് നാട്ടുകാരില്‍ ഒരാള്‍ നവമാധ്യമത്തില്‍ പ്രചരിപ്പിച്ച വീഡിയോയും ഇതോടൊപ്പം ചെയര്‍മാന് വാട്‌സാപ്പ് വഴി കൈമാറി. ഇത് കണ്ട ചെയര്‍മാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്ന് വൈകിട്ട് തന്നെ മൂലമറ്റം കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ആല്‍ബിന്റെയും അലന്റെയും വീട്ടിലെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ വീട്ടില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ചെയര്‍മാന്‍ എന്‍.എസ്. പിള്ള ബീന ടീച്ചറെ ജൂണ്‍ 20 ന് അറിയിച്ചു. ജൂണ്‍ 21 ന് വൈകിട്ട് ലൈന്‍ വലിക്കുന്നതിനുള്ള എട്ട് ഇരുമ്പ് പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും അയ്യകാടിലെത്തിച്ചു. പ്രധാന റോഡില്‍ നിന്നും ദുര്‍ഘട വനപാതയിലൂടെ ചുമന്നെത്തിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ക്ക് പകരം ഇരുമ്പ് തൂണുകളെത്തിച്ചത്.

ജൂണ്‍ 22 ന് 12 ഓളം കെ.എസ്.ഇ.ബി. ജീവനക്കാരുടെ സഹായത്തോടെ പോസ്റ്റുകള്‍ യഥാസ്ഥാനത്ത് എത്തിച്ചു.  വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയ സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ വിനീത് ചന്ദ്രന്റെ നേതൃത്വത്തില്‍ ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഇവരെ സഹായിച്ചു. വൈകിട്ടോടെ  ജോലികള്‍ പൂര്‍ത്തീകരിച്ച് വീട്ടിലേക്ക് വൈദ്യുതി ലൈന്‍ വലിച്ചു. കുടുംബത്തിന്റെ നിര്‍ധനാവസ്ഥ പരിഗണിച്ച് കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസ്സിയേഷന്‍ മൂലമറ്റം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയറിങ് സാധനങ്ങള്‍ എത്തിച്ചതോടൊപ്പം വയറിങ് ജോലികളും സൗജന്യമായി ചെയ്തു നല്‍കി.   കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസ്സിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഷ് ആന്റിനയും ടി.വി. യുമെത്തിച്ചു. മൂലമറ്റം കെ.എസ്.ഇ.ബി. ഓഫീസിലെ ഉദ്യോഗസ്ഥന്‍ ദിലീപ് കുമാറിന്റെ ഇടപെടലുകള്‍ വീട്ടിലേക്ക് സഹായമെത്തിക്കുന്നതില്‍ നിര്‍ണായകമായി. ജൂണ്‍ 23 ന് വൈകിട്ട് തന്നെ ജോലികള്‍ പൂര്‍ത്തീകരിച്ച് വീട്ടില്‍ ആദ്യമായി വൈദ്യുതി വെളിച്ചം തെളിഞ്ഞു. അറക്കുളം പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ താമസിക്കുന്ന കുന്നത്തേട്ട് സാബുവിന്റെയും മോളിയുടേയും മക്കളാണ് ആല്‍ബിനും അലനും.  വൈദ്യുതി ലഭിച്ചതോടൊപ്പം ആദ്യ ദിനം തന്നെ ടി.വി. യും കാണാനായതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.