കോവിഡ് പ്രതിരോധത്തില്‍ അലംഭാവം അരുത്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

തിരുവനന്തപുരം : തദ്ദേശഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ ജാഗ്രതക്കുറവ് വരുത്തരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റില്‍ തദ്ദേശഭരണ സ്ഥാപന പ്രതനിധികളുമായുള്ള സൂം കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രതയില്‍ പ്രാദേശികതലത്തില്‍ കുറവുണ്ടായതാണ് കാണുന്നത്. കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ കര്‍ക്കശ നടപടി സ്വീകരിക്കണം. ബ്രേക്ക് ദി ചെയില്‍ പരിപാടി കാര്യക്ഷമമാക്കണം. കൈകഴുകുന്നതിനുള്ള സോപ്പും വെള്ളവും പൊതുഇടങ്ങളില്‍ ലഭ്യമാക്കണം. മാസ്‌ക്ക് ഉപയോഗവും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കണം. ഓട്ടോറിക്ഷകളില്‍ സഞ്ചരിക്കുന്നവര്‍ ഓട്ടോയുടെ നമ്പര്‍ എഴുതി സൂക്ഷിക്കണം. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് പ്രതിഫലം നല്‍കുന്ന കാര്യം പരിഗണനയിലാണ്. ഒരുപാട് പേര്‍ പങ്കെടുക്കുന്ന പ്രതിഷധ പ്രകടനങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. മരണത്തിനും വിവാഹത്തിനും നിബന്ധനകള്‍ പാലിക്കാതെ ആളുകള്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ചടങ്ങുകളില്‍  നിശ്ചിത എണ്ണത്തിലധികം പേര്‍ പങ്കെടുക്കുന്നില്ലെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണം. സര്‍ക്കാര്‍ പരിപാടികളിലും പഞ്ചായത്തുകള്‍ നടത്തുന്ന പരിപാടികളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ, ജില്ലയിലെ തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.